എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം

single-img
24 May 2023

എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും.

ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതയോഗം ചേരും. എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കല്‍ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ നീട്ടാന്‍ ഈ മാസം 10 ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ കുട്ടിയേയും കൊണ്ടുപോയാല്‍ പിഴ ഈടാക്കേണ്ടെന്നാണ് ധാരണ. ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളേയും കൊണ്ടുപോകുന്നതില്‍ ഇളവു തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഒരു നിയമലംഘനത്തിന് ഒന്നില്‍ കൂടുതല്‍ ക്യാമറ പിഴ ഈടാക്കുന്ന രീതിയിലും ഇളവു വരുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

എഐ ക്യാമറ ഇടപാടിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇക്കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇന്നത്തെ യോഗത്തില്‍ അറിയിക്കും.