മീൻകച്ചവടം അഭിമാനമുള്ള ജോലി; അതിന്റെ പേരിൽ ആർക്കും പെണ്ണിനെയോ ചെറുക്കനെയോ കിട്ടാതിരിക്കില്ല: മന്ത്രി സജി ചെറിയാൻ


പിഎസ്‌സി പരീക്ഷ എഴുതി എങ്ങനെയെങ്കിലും സർക്കാർ ജോലിക്കു കയറണമെന്നാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ കരുതുന്നതെന്നും എന്നാൽ അങ്ങിനെ സുഖകരമായ ആ കാലം കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാൻ. മീൻകച്ചവടം അഭിമാനമുള്ള ജോലിയാണെന്നും അതിന്റെ പേരിൽ ആർക്കും പെണ്ണിനെയോ ചെറുക്കനെയോ കിട്ടാതിരിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എങ്ങനെയായാലും സർക്കാർ ഉദ്യോഗം ലഭിക്കണം. തരക്കേടില്ലാതെ പെൻഷനൊക്കെ വാങ്ങി മരിച്ചു പോകണം. ജോലി ചെയ്യാതെ ശമ്പളം കിട്ടുമെന്ന ചിന്തയുടെ ഫലമാണ് അത്. മന്ത്രിയായതിനുശേഷം ഒരിക്കൽ സഹകരണ വകുപ്പിനു കീഴിലുള്ള ഓഫിസുകളിൽ പരിശോധനയ്ക്കു പോയി. 10.30നാണ് ഓഫിസിൽ എത്തിയത്.
എന്നാൽ അപ്പോഴും 50 ശതമാനം ആളുകൾ ഇല്ല. ജനങ്ങളുടെ നികുതിപണത്തിന് അവരോട് ചില ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ മറക്കരുതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ധീരതയോടെ പ്രതിസന്ധികളെ അതിജീവിക്കുന്നവർ മാത്രമാണ് വിജയിക്കുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.