കോൺഗ്രസ് നേതാവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു


അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിൽ ആണ് ഇന്ന് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
തങ്ങൾ ശരിയാണെന്നും ഇന്ത്യയിലെ ജനങ്ങൾ ഉൾപ്പെടെ മറ്റെല്ലാവരും തെറ്റാണെന്നും കോൺഗ്രസ് വിശ്വസിക്കുന്നു. അവർക്ക് നിയന്ത്രിക്കാൻ അധികാരം വേണം, എന്നാൽ കഠിനാധ്വാനം ചെയ്യാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ആഗ്രഹിക്കുന്നില്ല- കിരൺ കുമാർ റെഡ്ഡി പറഞ്ഞു. കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ ആറ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉദ്ധരിച്ച്, താൻ പാർട്ടി വിടുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെ എന്നും കിരൺ കുമാർ റെഡ്ഡി കൂട്ടിച്ചേർത്തു.
എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന് കേടുപാടുകൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഹൈക്കമാൻഡ് മറ്റുള്ളവരുമായി ഇടപഴകുകയോ അവരുടെ അഭിപ്രായം സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും കിരൺ കുമാർ റെഡ്ഡി കുറ്റപ്പെടുത്തി.
ആന്ധ്രാപ്രദേശ് വിഭജനത്തെ എതിർത്ത കിരൺ കുമാർ റെഡ്ഡി 2014-ൽ കോൺഗ്രസ് വിട്ട് സമൈക്യ ആന്ധ്രാ പാർട്ടി രൂപീകരിച്ചു. എന്നാൽ ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. പിന്നീട് വീണ്ടും കോൺഗ്രസിൽ ചേർന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ അധികം സജീവമായിരുന്നില്ല