യൂത്ത് കോൺഗ്രസ് ചാണകവെള്ളം തളിച്ച് പ്രധാനമന്ത്രിയെ അപമാനിച്ചു; നേതൃത്വം മാപ്പ് പറയണമെന്ന് ഗോവ ഗവർണർ


കേരളാ സന്ദർശനഭാഗമായി തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച വേദിയിൽ ചാണക വെളളം തളിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗോവ ഗവർണറും മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ പി എസ് ശ്രീധരൻ പിളള. ചാണകവെള്ളം തളിച്ച് പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നും പ്രധാനമന്ത്രിയെ നികൃഷ്ടജീവിയായി ചിത്രീകരിച്ചത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു .
മലയാളികളുടെ സാംസ്കാരിക ജീവിതത്തിനേറ്റ പ്രഹരമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയ നേതൃത്വം മാപ്പ് പറയണമെന്നും പി എസ് പി എസ് ശ്രീധരൻ പിളള ആവശ്യപ്പെട്ടു. സംഘടനയുടേത് ആത്മഹത്യാപരമായ നിലപാട് ആണെന്നും ശ്രീധരൻപിള്ള വിമർശിച്ചു. പ്രതിഷേധിച്ചവർ സ്വയം ചെറുതാകുകയാണ്. രാഷ്ട്രീയ നേതാക്കളുടെ മനസ്സ് വിഷലിപ്തമാകരുത്. പ്രസംഗിച്ചിറങ്ങിയ വേദിയുടെ പരിസരത്ത് ചാണക വെള്ളം തളിച്ചു ശുദ്ധീകരിച്ചത് ആ വ്യക്തിയെ മോശമായി ചിത്രീകരിക്കലാണ്. പ്രതിഷേധിച്ചവരെ തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ പറയുന്നത് ജനങ്ങളുടെ രാഷ്ട്രീയമാണെന്നും പി എസ് ശ്രീധരൻ പിളള കൂട്ടിച്ചേർത്തു.
വിശ്വപൗരനാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഒപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞവർ പിന്നീട് നരേന്ദ്ര മോദിയെ കാണാൻ അപേക്ഷ നൽകി കാത്തിരിക്കുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും എല്ലാവരും ഒരേ ആശയം പിന്തുടരുന്നവരാണ്. കണ്ണൂരിൽ കാളക്കുട്ടിയെ കൊന്നവരാണ് ഈ പ്രതിഷേധം നടത്തിയത്. ഇതിൽ ഗാന്ധിജിയുടേയും നെഹ്റുവിൻറെയും ആത്മാവ് പൊറുക്കില്ലെന്നും പി എസ് ശ്രീധരൻ പിളള പറഞ്ഞു.