സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ആളുകളെ ശിക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറി: കെ സി വേണുഗോപാല്‍


കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ആളുകളെ ശിക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ജീവനടുക്കുന്ന കേന്ദ്രമായി മാറി. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകണം. നടപടിയെടുക്കുന്നതുവരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 70 വയസുകാരിയുടെ മരണം ആലപ്പുഴ മെഡിക്കല്‍ കോളജിലെ അനാസ്ഥ മൂലമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെ സി വേണുഗോപാലിന്റെ വിമര്‍ശനം.
ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ എല്ലാം അഡ്ജസ്റ്റ്‌മെന്റാണെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. പരസ്പരം രക്ഷിച്ചെടുക്കലാണ് റിപ്പോര്‍ട്ടുകളുടെ ലക്ഷ്യം. ആശുപത്രിയില്‍ നിന്നാണ് ഇന്‍ഫെക്ഷന്‍ രോഗികള്‍ക്ക് ലഭിക്കുന്നത്. ഇത്രയും വലിയ സംഭവങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചില്ല.
എന്തുണ്ടായാലും സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ല. രോഗം ഗുരുതരം ആകുമ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉത്തരവാദിത്തപ്പെട്ട സീനിയര്‍ ഡോക്ടര്‍മാരില്ലെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.