പുറത്താക്കാനുള്ള നീക്കം തുടരുന്നു; രണ്ട് വിസിമാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍


ചട്ടപ്രകാരമല്ല നിയമനം നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സർവകലാശാലാ വിസിമാരെ പുറത്താക്കാനുള്ള നീക്കം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ഇതിന്റെ ഭാഗമായി രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്നൽകി.
കേരളാ ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് ഇന്ന് നോട്ടീസ് ഗവർണർ അയച്ചത്. കെടിയു കേസിലെ വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.
രണ്ടുപേരുടെയും നിയമനത്തില്‍ യുജിസി ചട്ടലംഘനങ്ങളുണ്ട്. അടുത്ത മാസം നാലിനകം വിശദീകരണം അറിയിക്കാനാണ് ഗവര്‍ണറുടെനോട്ടീസില്‍ പറയുന്നത്. അതേസമയം, നേരത്തെ 8 വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള നോട്ടീസ് നടപടിക്രമം പാലിച്ചല്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.