ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കും: പിസി വിഷ്ണുനാഥ്‌

single-img
20 August 2024

വയനാട് ജില്ലയിലെ ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്നും അവരുടെ പ്രയാസം കണക്കിലെടുത്ത് ഓണാഘോഷ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും പി.സി വിഷ്ണുനാഥ് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ആഡംബരവും ധൂർത്തും ഒഴിവാക്കി ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത് . മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങൾ അടങ്ങുന്ന വയനാട്ടിലെ ആയിരക്കണക്കിന് മനുഷ്യരെയും അവരുടെ ആവാസ വ്യവസ്ഥയെയും ബാധിച്ച മഹാ ദുരന്തം ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. ദുരന്തത്തിൽ അവിടുത്തെ ജനങ്ങളോടും പ്രദേശങ്ങളോടും മലയാളികൾ എന്ന നിലയിൽ എല്ലാവരും ചേർന്നു നിൽക്കുകയാണ്.

ദുരന്തബാധിതരുടെ ജീവിതം വീണ്ടെടുക്കാൻ ആവശ്യമായ കർമ്മപരിപാടികൾ ഒരുമിച്ച് ആവിഷ്കരിക്കുമ്പോൾ തന്നെ, ആ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

നാടകപ്രവർത്തകർ, സ്റ്റേജ് കലാ പ്രവർത്തകർ, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ചെറുകുട കാർഷിക മേഖല ഇങ്ങനെ നിരവധി പേർ ഓണം, ക്രിസ്തുമസ് പോലെയുള്ള ആഘോഷ സീസണുകളെ ആശ്രയിച്ച് ആ വർഷം ജീവിക്കാൻ ആവശ്യമായ വരുമാനം കണ്ടെത്തുന്നവരാണ്.

അവർക്ക് മറ്റു മാസങ്ങളിലെ വരുമാനം കൊണ്ട് ഈ ഘട്ടത്തിലുണ്ടാവുന്ന വരുമാന നഷ്ടം നികത്താൻ സാധിക്കില്ല. ആഘോഷങ്ങൾ ഒഴിവാക്കുമ്പോൾ ഓണം വിപണികളെ അത് ബാധിക്കും. അങ്ങനെയുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ദുരിതപൂർണമാവാൻ കാരണമാവുകയും ചെയ്യുമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.