പരോളില്‍ പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിമിന് ഗംഭീര സ്വീകരണമൊരുക്കി അനുയായികള്‍


2017ൽ സിർസയിലെ ആശ്രമത്തിൽ വച്ച് രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവനായ ആൾദൈവം ഗുര്‍മീത് റാം റഹിമിന് പരോള്‍. 40 ദിവസത്തെ പരോളില്‍ പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിമിന് അനുയായികള്‍ അതിഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ സ്വീകരണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹരിയാനയില്‍ വരാനിരിക്കുന്ന ആദംപുര്‍ ഉപതിരഞ്ഞെടുപ്പിനും പഞ്ചായത്ത് തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് പരോള്‍ അനുവദിച്ചത്. ഹരിയാനയിലെ സുനാരിയ ജയിലിലാണ് ഗുര്‍മീത് റാം റഹിം തടവില്‍ കഴിഞ്ഞിരുന്നത്.
നേരത്തെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫെബ്രുവരിയിൽ ഗുരുഗ്രാമിൽ കുടുംബത്തെ കാണാൻഇദ്ദേഹത്തിന് 21 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ജൂണിൽ വീണ്ടും ഒരു മാസത്തെ പരോളിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ഉത്തർപ്രദേശിലെ ബാഗ്പട്ടിലെ ഒരു ആശ്രമത്തിൽ താമസിച്ചു.