കെ-ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷനായി ബി.പി.എല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശമായി

single-img
3 November 2022

തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷനായി 14,000 ബി.പി.എല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശമായി.

ഓരോ നിയമസഭ മണ്ഡലത്തിലും 100 കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന്‍ നല്‍കുക. സ്ഥലം എം.എല്‍.എ നിര്‍ദേശിക്കുന്ന ഒരു തദ്ദേശ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍നിന്നോ മുന്‍ഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്.

കെ-ഫോണ്‍ കണക്ടിവിറ്റിയുള്ളതും പട്ടികജാതി-വര്‍ഗ ജനസംഖ്യ കൂടുതലുള്ളതുമായ വാര്‍ഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം. ഇന്‍റര്‍നെറ്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സുപ്രധാന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്ളതുമായ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുമാണ് തെരഞ്ഞെടുപ്പില്‍ ആദ്യം പരിഗണന നല്‍കുക. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിനുശേഷം പരിഗണിക്കും.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട, കോളജ് വിദ്യാര്‍ഥികളുള്ള പട്ടികവര്‍ഗ-ജാതി കുടുംബങ്ങള്‍ക്കാണ് പിന്നീടുള്ള പരിഗണന. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങള്‍ക്കും ശേഷം പരിഗണന നല്‍കും. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിനു പിന്നാലെ പരിഗണിക്കും.

മുന്‍ഗണനാക്രമത്തില്‍ ഈ അഞ്ച് വിഭാഗത്തിലെ ഏതു വിഭാഗത്തില്‍ വെച്ച്‌ 100 ഗുണഭോക്താക്കള്‍ തികയുന്നുവോ ആ വിഭാഗത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ച്‌ കെ-ഫോണ്‍ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കണം. ഒരു വാര്‍ഡിലെ ഗുണഭോക്തൃ പട്ടികയില്‍ ഇങ്ങനെ നൂറിലധികം പേര്‍ ആകാം. പരാതിരഹിതമായും വേഗത്തിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.