ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കേസിൽ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി
ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസം സാവകാശം നൽകണമെന്ന തീസ്തയുടെ ആവശ്യം തള്ളിയ കോടതി ഉടൻ കീഴടങ്ങാനും ഉത്തരവിട്ടു. കേസിൽ കഴിഞ്ഞ വർഷം ജൂൺ 25നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടി.
സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയത്. 200ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി ആരോപണങ്ങൾ ഉന്നയിച്ചു എന്നതാണ് കേസ്. തീസ്ത, ഗുജറാത്ത് മുൻ ഡിജിപി ആർബി ശ്രീകുമാർ, മുൻ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരാണ് കേസിലെ പ്രതികൾ. ഗുജറാത്ത് തീവ്രവാദ വിരുധ സേനയാണ് കേസ് അന്വേഷിക്കുന്നത്.