പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു;എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ മജിസ്‌ട്രേറ്റിന് മുമ്ബാകെ മൊഴി നല്‍കി യുവതി

single-img
11 October 2022

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി മജിസ്‌ട്രേറ്റിന് മുമ്ബാകെ മൊഴി നല്‍കി.

എല്‍ദോസ് ശാരീരികോപദ്രവം എല്‍പ്പിച്ചെന്നും, പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും സുഹൃത്തായ യുവതി മൊഴി നല്‍കി. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവതി മൊഴി നല്‍കിയത്.

കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ അധ്യാപികയും കോവളത്തെത്തിയത്. അവിടെ വെച്ച്‌ വാക്കുതര്‍ക്കമുണ്ടാവുകയും എല്‍ദോസ് മര്‍ദിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്‌റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിനിടെ പരാതി ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും യുവതി പറഞ്ഞു.

കാറിനുള്ളില്‍ വെച്ചാണ് എല്‍ദോസ് തന്നെ കൈയ്യേറ്റം ചെയ്തതെന്നും യുവതി വ്യക്തമാക്കി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നിരുന്നു. ഇതേതുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് കോവളം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ യുവതി എംഎല്‍എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പൊലീസിനെ അറിയിച്ചു. കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്‌റ്റേഷനിലും യുവതി ഹാജരായി.

തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പരാതിക്കാരിയോട് മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 10ന് സ്റ്റേഷനിലെത്താന്‍ കോവളം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.