ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടും: സജി ചെറിയാൻ

single-img
6 July 2024

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ.

ഉത്തരവ് പൂർണ്ണമായി നിയമപരമായി പഠിച്ച ശേഷം പുറത്ത് വിടാൻ പറ്റുന്നതെല്ലാം പുറത്ത് വിടുമെന്ന് മന്ത്രി അറിയിച്ചു . വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം വ്യക്തികളുടെ സ്വകാര്യതകൾ മാനിച്ച് അതുമായി കടന്ന് ചെല്ലുന്ന മേഖലയിൽ എന്തെങ്കിലും പരാമർശങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടെങ്കിൽ ആ ഭാഗം പുറത്തുവിടേണ്ടതില്ല.

ഇത്തരത്തിൽ വിലക്കപ്പെട്ടത് ഒഴികെ മറ്റൊന്നും മറച്ചുവയ്ക്കരുത് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. വിവരാവകാശ കമ്മീഷന്റെ മാർഗ്ഗനിർദേശമുസരിച്ച് അതിന് ആവശ്യമായ നിലപാടുകൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി, അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഒരു സിനിമാ കോൺക്ലേവ് നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു . അതിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും അതുപോലെ സിനിമാ മേഖലയുടെ മുന്നോട്ടുള്ള പോക്ക് എന്നിവ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും.

വർഷക്കാലത്തെ മഴ കഴിഞ്ഞാൽ ഉടൻ അത് സംഘടിപ്പിക്കാനാണ് പദ്ധതി. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അതിലേക്ക് ക്ഷണിക്കുന്നുണ്ട്. അതുപോലെ ഇന്ത്യൻ സിനിമയിലെ പ്രതിഭാധനരായ വ്യക്തികളുടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .