പോരാട്ടം ശക്തമാക്കും; ഇതുവരെ 55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

single-img
18 October 2024

ലെബണനിൽ ഇസ്രയേൽ സൈന്യവുമായുള്ള ​പോരാട്ടം ശക്തമാക്കുമെന്ന് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല. ഈ മാസം ഒന്നിന് തുടങ്ങിയ ഇസ്രയേൽ കരയാക്രമണത്തിനിടെ ഇതുവരെ 55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയതായും 500ലധികം സൈനികരെ പരിക്കേൽപ്പിച്ചതായും ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

‘ഇസ്രയേലിനെതിരായ ഏറ്റുമുട്ടലിൽ ഹിസ്ബുള്ള പോരാളികൾ പുതിയ തീവ്രമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. അത് വരും ദിവസങ്ങളിൽ വ്യക്തമാകും’ -ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിന്റെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ തയാറാണ്. റോക്കറ്റാക്രമണം കൂടുതൽ ശക്തമായി തുടരും.

സമീപ ദിവസങ്ങളിൽ നടന്ന പോരാട്ടത്തിൽ 20 ഇസ്രായേലി മെർക്കാവ ടാങ്കുകളും നാല് സൈനിക ബുൾഡോസറുകളും രണ്ട് നിരീക്ഷണ ഡ്രോണുകളും നശിപ്പിച്ചതായും ഹിസ്ബുല്ല അറിയിച്ചു. അതേസമയം, ഇന്നലെ ലബനാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ അറിയിച്ചു.

ഹിസ്ബുള്ള ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സൈനികർ കൊല്ലപ്പെട്ടത്. മേജർ ഒഫെക് ബച്ചാർ, ക്യാപ്റ്റൻ എലാദ് സിമാൻ, സ്ക്വാഡ് ലീഡർ എൽയാഷിഫ് ഐറ്റൻ വിഡെർ, സ്റ്റാഫ് സെർജന്റ് യാകോവ് ഹിലേൽ, യെഹുദാഹ് ദ്രോറർ യ​ഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു.