അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

single-img
14 May 2023

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി.

പുതിയ വാഹനങ്ങള്‍ക്ക് ഉണ്ടെങ്കിലും 2019 ഏപ്രില്‍ ഒന്നിനു മുന്‍പുള്ള വാഹനങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല. പഴയ വാഹനങ്ങളില്‍ ഇതു സ്ഥാപിക്കാന്‍ കേന്ദ്ര അംഗീകാരമുള്ള ഏജന്‍സികള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം അംഗീകൃത ലൈസന്‍സികളുടെ ഡീലര്‍മാര്‍ക്ക് അനുമതി ആവശ്യമാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ കോടതി ഇതു സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അംഗീകൃത സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ മൂന്നു മാസം ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പുതിയ നിര്‍ദേശമനുസരിച്ച്‌ കേന്ദ്ര അംഗീകാരമുള്ള 17 സ്ഥാപനങ്ങള്‍ക്ക് ഇതു കൈകാര്യം ചെയ്യാം. വാഹന്‍ പോര്‍ട്ടലില്‍ ഇതിന്റെ വിശദാംശം രേഖപ്പെടുത്തുന്ന കാര്യത്തില്‍ സംസ്ഥാന അധികൃതര്‍ തീരുമാനമെടുക്കേണ്ടി വരും. 2001 ലെ മോട്ടര്‍വാഹന ഭേദഗതി നിയമപ്രകാരമാണ് അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയത്. എല്ലാ വാഹനങ്ങളിലും ഇതു നിര്‍ബന്ധമാക്കി 2018 ഡിസംബര്‍ 6നു കേന്ദ്രം വിജ്ഞാപനമിറക്കിയിരുന്നു. 2019 മേയ് 9നു സംസ്ഥാന ഗതാഗത വകുപ്പും സര്‍ക്കുലര്‍ ഇറക്കി.

പഴയ വാഹനങ്ങള്‍ക്ക് ഇതു നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മോട്ടര്‍ സൈന്‍സും സംസ്ഥാനത്തിന്റെ അംഗീകാരമില്ലെന്നു പറഞ്ഞു നടപടിയെടുക്കുന്നതിനെതിരെ മലപ്പുറത്തെ ഓര്‍ബിസ് ഓട്ടോമോട്ടിവ്സും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.