അയ്യപ്പൻറെ പേര് പറഞ്ഞു വോട്ട് തേടി; കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി


സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എംഎല്‍എയുടെ വിജയം അസാധുവാക്കണമെന്ന എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സ്വരാജിന്റെ ഹർജിക്കെതിരെ കെ ബാബു നല്‍കിയ കവിയറ്റ് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കെ ബാബു സ്ഥാനാര്‍ഥിയായിരിക്കെ ജനങ്ങളോട് അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് തേടിയെന്നാണ് കേസ്.അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ. ബാബു തൃപ്പൂണിത്തറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിലാണെന്ന പ്രചരണ മുദ്രാവാക്യവും കെ ബാബു ഉയര്‍ത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ കെ. ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കുകയും രണ്ടാം സ്ഥാനത്തുള്ള തന്നെ എം.എല്‍എയാക്കണമെന്നും സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.