ശബരിമലയില്‍ ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോയെന്ന് ഹൈക്കോടതി 

single-img
11 December 2022

കൊച്ചി: ശബരിമലയില്‍ ഇന്നലെയും ഇന്നും ശക്തമായ തിരക്ക് തുടരുകയാണ്. പമ്ബ മുതല്‍ സന്നിധാനം വരെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

തിരക്കു കൂടിയതോടെ പൊലീസ് വടംകെട്ടി തിരക്ക് നിയന്ത്രിച്ച്‌ ഘട്ടംഘട്ടമായിട്ടാണ് സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ഇതേത്തുടര്‍ന്ന് വാക്കുതര്‍ക്കവും രൂക്ഷമായിട്ടുണ്ട്. ശബരിമലയില്‍ ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നുമുണ്ട്.

തിരക്ക് കൂടിയതോടെ കേരള ഹൈക്കോടതി പ്രത്യേക സിറ്റിങ്ങ് നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോയെന്ന് ഹൈക്കോടതി ചോദിച്ചു. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാനാകുമോയെന്ന് തന്ത്രിയോട് ആലോചിച്ചശേഷം അറിയിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബേര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ദര്‍ശനം കിട്ടാതെ ആരും മടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചു. ഭക്തര്‍ക്ക് ബിസ്‌കറ്റും ചൂടുവെള്ളവും നല്‍കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. മരക്കൂട്ടത്ത് തിരക്കില്‍പ്പെട്ട് ഇന്നലെ ഭക്തര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണറോട് കോടതി റിപ്പോര്‍ട്ട് തേടി.

നിലയ്ക്കലില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ളാഹ മുതല്‍ നിലയ്ക്കല്‍ വരെ പൊലീസ് പട്രോളിങ് ഉണ്ടാകണം. പത്തനംതിട്ട ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി. തീര്‍ത്ഥാടകുടെ എണ്ണം ഇന്നലെ ഒരു ലക്ഷം കടന്നതോടെയാണ് വന്‍ തിരക്കിന് കാരണമായത്.