ഹിന്ദുക്കൾ ഹലാൽ മാംസം കഴിക്കുന്നത് ഉപേക്ഷിക്കണം: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്


ഹിന്ദുക്കൾ ഹലാൽ മാംസം കഴിക്കുന്നത് ഉപേക്ഷിച്ച് ബ്ലേഡിന്റെ ഒറ്റയടിയിൽ അറുക്കുന്ന മൃഗങ്ങളുടെ മാംസം മാത്രം ഭക്ഷിക്കണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് ഞായറാഴ്ച പറഞ്ഞു. മുതിർന്ന ബി.ജെ.പി നേതാവായ സിംഗ് തന്റെ ബെഗുസാരായി പാർലമെന്റ് മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു , “ഹലാൽ മാംസം മാത്രം കഴിക്കുന്ന മുസ്ലീങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഇപ്പോൾ ഹിന്ദുക്കളും അവരുടെ സ്വന്തം മതപാരമ്പര്യങ്ങളോട് സമാനമായ പ്രതിബദ്ധത പ്രകടിപ്പിക്കണം.” – അദ്ദേഹം പറഞ്ഞു.
“ഹൈന്ദവ കശാപ്പ് രീതി ഝട്കയാണ്. ഹിന്ദുക്കൾ ‘ബലി’ (മൃഗബലി) നടത്തുമ്പോഴെല്ലാം, അവർ അത് ഒറ്റയടിക്ക് ചെയ്യുന്നു. അതുപോലെ, ഹലാൽ മാംസം കഴിച്ച് അവർ സ്വയം ദുഷിപ്പിക്കാൻ പാടില്ല. അവർ എപ്പോഴും ഝട്കയിൽ ഉറച്ചുനിൽക്കണം,” സിംഗ് പറഞ്ഞു. അറവുശാലകളും ഝട്ക മാംസം മാത്രം വിൽക്കുന്ന കടകളും സ്ഥാപിക്കുന്ന ഒരു പുതിയ ബിസിനസ് മോഡലിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉത്തർപ്രദേശിനോട് ചേർന്നുള്ള യോഗി ആദിത്യനാഥ് സർക്കാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ഹലാൽ’ എന്ന് ലേബൽ ചെയ്തിട്ടുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ആഴ്ചകൾക്ക് മുമ്പ് സിംഗ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയിരുന്നു.