തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും സർക്കാരിന് തിരിച്ചടികളുണ്ടാവും: ജി സുകുമാരൻ നായർ

single-img
22 June 2024

കേരളാ സർക്കാരിനെതിരെ എൻഎസ്എസ്. സർക്കാരിന്റെ നിലപാടുകൾ വർഗീയ സ്പർദ്ധ പടർത്തുന്നതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അഭിപ്രായപ്പെട്ടു . കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജാതി സെൻസസ് നടപ്പാക്കിയാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിയും. ഇരു സർക്കാരുകളും മുന്നാക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിറുത്തുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാവും.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻ.എസ്.എസ്. എന്നാൽ സ്കൂൾ, കോളേജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല. എയ്ഡഡ് സ്കൂളുകളിലെ നിയമനകാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല. അഴിമതിക്കെതിരെ നടപടിയെടുക്കാതെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ മനപ്പൂർവം തകർക്കുന്നു.

ഇത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനാണ് ജാതി സംവരണവും ജാതി സെൻസസും. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ജാതി സംവരണം. വോട്ടുരാഷ്ട്രീയത്തിനായിട്ടാണ് ജാതീയമായി വിഭജിക്കുന്ന ജാതി സംവരണം. അത് അവസാനിപ്പിച്ച് ജാതിമത വ്യത്യാസമില്ലാത്ത ബദൽസംവിധാനം നടപ്പാക്കണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.