എരുമേലി വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ശബരിമല തീര്‍ത്ഥാടനത്തിനൊപ്പം പ്രവാസ മേഖലയിലും കൂടുതല്‍ പ്രതീക്ഷ

single-img
2 January 2023

പത്തനംതിട്ട: എരുമേലി വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ശബരിമല തീര്‍ത്ഥാടനത്തിനൊപ്പം പ്രവാസ മേഖലയിലും കൂടുതല്‍ പ്രതീക്ഷകളാണുള്ളത്.

വിനോദ സഞ്ചാര സര്‍ക്യൂട്ടുകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് നിര്‍ദിഷ്ട വിമാനത്താവള പദ്ധതി. സ്ഥലം ഏറ്റെടുപ്പിനുള്ള ഉത്തരവിറങ്ങിയതോടെ വേഗത്തില്‍ തുടര്‍ നടപടികള്‍ നടക്കുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടല്‍.

ചെറുവള്ളിയില്‍ നെടുമ്ബാശ്ശേരിക്കൊരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയായിരിക്കും എരുമേലി വിമാനത്താവളത്തിന്റേത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്റര്‍ മാത്രമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ , നേപ്പാള്‍ തുങ്ങിയ രാജ്യങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്ര എളുപ്പമാകും. ഇതോടെ ശബരിമലയിലേക്ക് എത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ എണ്ണം കൂടുമെന്നും വിലയിരുത്തുന്നു.

നെടുമ്ബാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുള്ളവരാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികള്‍ക്കാണ് എരുമേലി വിമാനത്താവളം ഗുണം ചെയ്യുക.

കുമരകം, മൂന്നാര്‍, തേക്കടി, വാഗമണ്‍ വിനോദ സഞ്ചാരമേഖല കൂടുതല്‍ ഉണരും. സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടേയും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി എളുപ്പമാകും. കോട്ടയം – എരുമേലി റോഡ്, എരുമേലി – പത്തനംതിട്ട സംസ്ഥാനപാത, കൊല്ലം – തേനി ദേശീയ പാത, തുടങ്ങിയവയും അടുത്തുള്ളത് അനുബന്ധ ഗാതാഗതത്തിനും പ്രയോജനം ചെയ്യും. എല്ലാം കൊണ്ടും അനുയോജ്യമായ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരാന്‍ എത്രനാള്‍ കാത്തിരിക്കണമെന്നാണ് ഇനി അറിയേണ്ടത്