ബലാല്‍സംഗ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനു ഇന്ന് രാവിലെ 11 മണിക്ക് ഡി ജി പിക്ക് മുന്നിൽ ഹാജരാകും


തിരുവനന്തപുരം: ബലാല്‍സംഗ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനു ഇന്ന് രാവിലെ 11 മണിക്ക് ഡി ജി പിക്ക് മുന്നില്‍ നേരിട്ട് ഹാജരാകണം.
പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായാണ് നോട്ടീസ്. ഇന്ന് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പി ആര്‍ സുനുവിനെ പിരിച്ചുവിട്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും. 9 ക്രിമിനല്‍ കേസിലെ പ്രതിയും 15 വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനുമാണ് പി ആര്‍ സുനു. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസില്‍ ആരോപണ വിധേയനായതോടെ സുനുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ദളിത് യുവതിയെ ബലാല്‍സംഗം ചെയ്ത കേസ് ഉള്‍പ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആര്‍ സുനു. പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡി ജി പി നോട്ടീസ് നല്‍കിയിരുന്നു. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പക്ഷേ ഡി ജി പിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 31 ന് സുനു മറുപടി നല്‍കി. ഈ മറുപടി പരിശോധിച്ചാണ് ഡി ജി പി നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി ഐ പി ആര്‍ സുനു സസ്പെന്‍ഷനിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു സസ്പെന്‍ഷന്‍ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് കോസ്റ്റല്‍ എസ് എച്ച് ഒ പി ആര്‍ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.