കേരളത്തിന് ഒന്നും കൊടുക്കാതിരിക്കാനുള്ള ചുമതല ആണോ വി മുരളീധരനുള്ളത്; വിമർശനവുമായി കെ എൻ ബാലഗോപാൽ
കേന്ദ്ര സഹമന്ത്രി വി മുരളീധരനെ വിമർശിച്ച് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് ഒന്നും കൊടുക്കാതിരിക്കാനുള്ള ചുമതല ആണോ വി മുരളീധരനുള്ളതെന്നും അങ്ങനെയൊരു വകുപ്പ് കൊടുത്തിട്ടുണ്ടോയെന്നും കെ എൻ ബാലഗോപാൽ ചോദിച്ചു.
കേന്ദ്ര സർക്കാരിൽ നിന്ന് എന്തെങ്കിലും സംസ്ഥാനങ്ങൾക്ക് കൊടുക്കുമ്പോൾ കേരളത്തിന് കൊടുക്കരുത്, കേരളത്തിന് കിട്ടാൻ പാടില്ല എന്ന് തീരുമാനമെടുക്കാനും അതിനെ സഹായിക്കാനുമാണോ വി മുരളീധരന്‍റെ ചുമതലയെന്നും ധനമന്ത്രി പരിഹസിച്ചു. എന്തിനാണ് തർക്കം ഉണ്ടാക്കുന്നതെന്ന് ചോദിച്ച മന്ത്രി, തടസവാദം ഉണ്ടാക്കുന്നതല്ല രാഷ്ട്രീയമെന്നും പറഞ്ഞു.
ഇതോടൊപ്പം തന്നെ ലോക കേരള സഭ വിവാദത്തിലും ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. വാർത്ത വസ്തുത വിരുദ്ധമാണെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു. ലോക കേരള സഭ കേരളീയ പ്രതിനിധ്യം ഉറപ്പാക്കുന്നതാണ്. മുൻ വർഷങ്ങളിൽ ചർച്ച ചെയ്ത കാര്യങ്ങളിലാണ് നടപ്പാക്കുന്നത്. പണം പിരിച്ചതിനെ കുറിച്ച് അറിയില്ലെന്നും ഇത് ഔദ്യോഗികമായ കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നോർക്കയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്ത വന്നതിന് പിന്നാലെ വിവാദം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നു. മുഖ്യമന്ത്രി പോകരുതെന്ന് പ്രതിപക്ഷം പറയുന്നതിൽ അർത്ഥമില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.