ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ കാര്യമില്ല; രാജിപ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി

single-img
15 August 2024

അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. താൻ സെപ്തംബർ മാസത്തിൽ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാൻ കിഷിദ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയോട് (എൽഡിപി) ആവശ്യപ്പെട്ടതായി എൻഎച്ച്കെ ഉൾപ്പെടെയുള്ള ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ഓർത്താണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. 2021ലായിരുന്നു ഫ്യൂമിയോ കിഷിദ ജപ്പാൻ പ്രധാനമന്ത്രിയായത്. വിലക്കയറ്റവും അഴിമതി ആരോപണങ്ങളും അദ്ദേഹത്തിന്‍റെ ജനപ്രീതി ഇടയാൻ കാരണമായി.

സാധാരണക്കാരുടെ ജീവിത ചെലവിലുണ്ടായ വർദ്ധന ഉൾപ്പെടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വെല്ലുവിളികൾ പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുണ്ട്. കൊവിഡ് വൈറസ് വ്യാപന കാലത്ത് കിഷിദ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു. പിന്നീട് ബാങ്ക് ഓഫ് ജപ്പാൻ അപ്രതീക്ഷിതമായി പലിശ നിരക്ക് ഉയർത്തിയത് സ്റ്റോക്ക് മാർക്കറ്റിൽ അസ്ഥിരതയ്ക്ക് കാരണമായി. യെൻ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു.

യൂണിഫിക്കേഷൻ ചർച്ചും എൽഡിപിയും തമ്മിലുള്ള ബന്ധവും എൽഡിപിയുടെ രേഖകളിലില്ലാത്ത ധനസമാഹരണവും ജപ്പാനിൽ വിവാദമായി. ഇതോടൊപ്പം വർദ്ധിച്ചുവരുന്ന ജീവിത ചെലവുകൾക്ക് അനുസരിച്ച് വേതന വർദ്ധനവുണ്ടാകാത്തതിലും ജനങ്ങൾ അസ്വസ്ഥരായിരുന്നു.