ബൈക്ക് യാത്രക്കിടെ ദമ്ബതികളുടെ നേര്‍ക്ക് കാട്ടാനയുടെ ആക്രമണം

single-img
14 November 2022

അടിമാലി: ബൈക്ക് യാത്രക്കിടെ ദമ്ബതികളുടെ നേര്‍ക്ക് കാട്ടാനയുടെ ആക്രമണം. ആനകുളം വലിയപാറക്കുട്ടിയിലാണ് സംഭവം.

കുറ്റിപ്പാലയില്‍ ജോണി (46), ഭാര്യ ഡെയ്സി (43)എന്നിവര്‍ക്ക് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

ഞായറാഴ്ച പള്ളിയിലേക്ക് ബൈക്കില്‍ പോകുമ്ബോള്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ബൈക്ക് മറിച്ചിട്ട ആന ജോണിയെ ആക്രമിക്കാന്‍ ശ്രമിച്ചു. രണ്ടുവട്ടം ചവിട്ടിയെങ്കിലും മറിഞ്ഞ ബൈക്കിലാണ് കൊണ്ടത്. കാല്‍ ബൈക്കിനടിയില്‍പെട്ടാണ് പരിക്കേറ്റത്. ആക്രമണം നടന്നയുടന്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളംവെച്ചും കാട്ടാനയെ തുരത്തിയോടിച്ചു. പിന്നീട് പരിക്കേറ്റ ദമ്ബതികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാങ്കുളം-കല്ലാര്‍ റോഡില്‍ തളികം ഭാഗത്തും കാട്ടാനകള്‍ വാഹന യാത്രക്ക് ഭീഷണിയാണ്. കഴിഞ്ഞ ദിവസം പത്ര വിതരണത്തിന് എത്തിയ വാഹനത്തിന് നേരെയും കാട്ടാന ആക്രമണം ഉണ്ടായി. തലനാരിഴക്കാണ് വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. നാലു വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് മാങ്കുളം. പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും കാട്ടാന ഭീഷണി നിലനില്‍ക്കുന്നുണ്ട്.