ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റി; നാളെ കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങണം
ഡൽഹി മദ്യനയ അഴിമതി കേസിൽ നൽകിയ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റി. ഇതോടുകൂടി നാളെ തന്നെ കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും.
ഹർജി ഡൽഹി റൗസ് അവന്യൂ കോടതിയാണ് പരിഗണിക്കുന്നത് . കഴിഞ്ഞ മാർച്ച് 21-ന് ഇഡി അറസ്റ്റുചെയ്ത കെജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല.
സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് കെജ്‌രിവാൾ വിചാരണക്കോടതിയിലെത്തിയത്.