നിരോധിത പ്ലാസ്റ്റിക്കിൻ്റെ വരവ് തടയാൻ ഹരിത ചെക്പോസ്റ്റുകൾ: ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന് സര്‍വ്വകക്ഷിയോഗത്തിന്‍റെ പൂര്‍ണപിന്തുണ

single-img
28 July 2024
Banned plastics kerala Biodegradable alternative green checkposts

നിരോധിത പ്ലാസ്റ്റിക്കുകൾ സംസ്ഥാനത്തേയ്ക്ക് കടത്തുന്നത് തടയാൻ ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിക്കാനൊരുങ്ങി കേരള സർക്കാർ. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അതിർത്തികളിലും ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കും. ഇത്തരം പരിശോധനകൾ സംബന്ധിച്ച് മാർഗരേഖ വികസിപ്പിക്കാനും തദനുസൃതമായി പ്രവർത്തിക്കുന്ന ചെക്പോസ്റ്റുകളെ ഹരിത ചെക്പോസ്റ്റുകളായി നാമകരണം ചെയ്യാനും നടപടികൾ കൈക്കൊള്ളും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കും.

സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടക്കാർ, സ്റ്റോക്കിസ്റ്റുകൾ എന്നിവർക്കെതിരെ കർശനനടപടി കൈക്കൊള്ളും. പ്ലാസ്റ്റിക് പദാർത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് ആവശ്യമായ ബോധവൽക്കരണം സംഘടിപ്പിക്കും.

മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാംപെയിൻ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാസ്ഥലങ്ങൾ‌ ഏതൊക്കെയെന്ന് സെപ്റ്റംബർ 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കും. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

ഇതിന് മുന്നോടിയായി അയല്‍ക്കൂട്ടങ്ങള്‍,  ഗ്രാമങ്ങള്‍, നഗരങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ഹരിതമായി മാറണം.

മാലിന്യത്തിന്റെ അളവ് കുറക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തും. കക്കൂസ് മാലിന്യസംസ്കരണത്തിന് ആവശ്യമായ പ്ലാന്‍റുകള്‍ സ്ഥാപിക്കണം. ജലസ്രോതസും നീര്‍ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില്‍ ലാന്‍റ് ഫില്ലുകള്‍ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം.

പാഴ് വസ്തു ശേഖരണം, ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ, ശേഖരിച്ചവ സംഭരിക്കൽ, പാഴ്വസ്തുക്കൾ നീക്കം ചെയ്യൽ, സാനിറ്ററി മാലിന്യസംസ്കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്കരണം, ലെഗസി മാലിന്യം നീക്കം ചെയ്യൽ, ഗാർബേജ് വൾനറബിൾ പോയിന്റുകൾ നീക്കം ചെയ്യൽ, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്കരണം, എൻഫോഴ്സ്മെൻറ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയിൽ വിടവുകള്‍  ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

സമ്പൂർണ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയ ടൗണുകൾ, റസിഡൻഷ്യൽ ഏര്യകൾ, പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കണ്ടെത്തുന്ന വിടവുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നടപ്പിലാക്കും.

ജനകീയ വിജിലൻസ് സ്ക്വാഡുകൾ, പോലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എൻഫോഴ്സ്മെന്റ് നടപടികൾ, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പരിശോധനകൾ എന്നിവ കാര്യക്ഷമമാക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളിൽ നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകൾ സ്ഥാപിക്കും.

മത-സാമുദായിക-രാഷ്ട്രീയ-യുവജന-വിദ്യാർത്ഥി-മഹിള-സാംസ്കാരിക സംഘടനകളുടേതുൾപ്പെടെ എല്ലാ പൊതുപരിപാടികളും ഹരിത നിയമാവലി പൂർണമായും പാലിച്ച് നടത്തണം. ഇതിന് എല്ലാവരുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ്, തദ്ദേശ സ്വയംഭരണ, ജലവിഭവ, കാർഷിക വികസന കർഷക ക്ഷേമ, ആരോഗ്യ, പൊതുമരാമത്ത് ടൂറിസം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ എന്നിവർ ഉപാദ്ധ്യക്ഷന്‍മാരും ചീഫ് സെക്രട്ടറി കൺവീനറുമായ ഉന്നതതല നിർവഹണ സമിതി രൂപികരിക്കും. ഈ സമിതിയിൽ മന്ത്രിമാര്‍, ചീഫ് വിപ്പ്, വകുപ്പ്തല മേധാവികൾ, ഉദ്യേഗസ്ഥ നേതൃത്വം, റസിഡൻസ് അസോസിയേഷൻ, യുവജന, വിദ്യാർത്ഥി, വനിതാ, സന്നദ്ധസംഘടനാ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും.

ജില്ലാ, ബ്ലോക്ക്, കോർപറേഷൻ/മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് തലങ്ങളിലും, വാർഡ്/ഡിവിഷൻ തലങ്ങളിലും നിർവഹണസമിതികൾ രൂപീകരിക്കും. എല്ലാ സമിതികളിലും രാഷ്ട്രീയ പാർട്ടികളുടെയും യുവജന, വിദ്യാർത്ഥി, വനിതാ, സന്നദ്ധ സംഘടനകളുടെയും പ്രതിനിധികൾ ഉണ്ടെന്ന് ഉറപ്പാക്കും. തദ്ദേശസ്ഥാപനതല സംഘാടകസമിതികളും വാർഡുതല സംഘാടകസമിതികളും രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം.

എല്ലാവരും ഒന്നിച്ചുനിന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകും. രാഷ്ട്രീയ പാർട്ടികളും വർഗ, ബഹുജന, പോഷക സംഘടനകളും ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി  അഭ്യർത്ഥിച്ചു.

മാലിന്യ നിര്‍മ്മാര്‍ജനത്തിന് തടസ്സമാകുന്ന നിരോധിത ഉല്‍പനങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന്‍ കര്‍ശന സംവിധാനം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മാലിന്യരഹിത സംസ്ഥാനമെന്ന പേര് ആര്‍ജ്ജിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാലിന്യസംസ്കരണകേന്ദ്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി കൂടെ നിര്‍ത്താനാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അച്യുത്ശങ്കർ എസ്. നായർ (കോണ്‍ഗ്രസ് – ഐ), ഇ ചന്ദ്രശേഖരന്‍ എംഎല്‍എ (സിപിഐ), അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ (ഐയുഎംഎല്‍), കെ അനന്ദകുമാര്‍ ( കേരള കോണ്‍ഗ്രസ് – എം), പിജെ ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി തോമസ് (ജനതാദള്‍ – സെക്കുലര്‍), പി എം സുരേഷ് ബാബു ( എന്‍ സി പി), കെ ജി പ്രേംജിത്ത് ( കേരള കോണ്‍ഗ്രസ് – ബി), അഡ്വ. ഷാജ ജി എസ് പണിക്കര്‍ ( ആര്‍എസ്പി – ലെനിനിസ്റ്റ്), കെ ആര്‍ ഗിരിജന്‍ ( കേരള കോണ്‍ഗ്രസ് – ജേക്കബ്), സി കൃഷ്ണകുമാര്‍ ( ബിജെപി), ഡോ വര്‍ഗീസ് ജോര്‍ജ് (രാഷ്ട്രീയ ജനതാദള്‍), ബാബു ദിവാകരന്‍ ( ആര്‍എസ്പി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), പി സി ജോസഫ് ( ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവരും മന്ത്രിമാരായ എംബി രാജേഷ്, കെ രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവരും സംസാരിച്ചു.