ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകാൻ കേരളം; പ്രഖ്യാപനം നവംബര്‍ ഒന്നിന്


2024 നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും.
ആദ്യ ഘട്ടമായി വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും വികസിപ്പിക്കല്‍ എന്നിവയ്ക്ക് നടപടികള്‍ ആരംഭിച്ചു. എന്‍.സി.സി, എന്‍.എസ്.എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് വളണ്ടിയര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും.
ഈ വർഷം ഫെബ്രുവരി 1 മുതല്‍ 7 വരെ സംസ്ഥാന വ്യാപകമായി വിവരശേഖരം നടത്തും. ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കും. കില സിലബസ് തയ്യാറാക്കി കഴിഞ്ഞു. ആഗസ്റ്റ് മാസത്തിൽ പരിശീലനം ലഭിച്ച പഠിതാക്കളുടെ മൂല്യനിര്‍ണയം നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ല എന്നീ തലങ്ങളിലെ പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്ടോബര്‍ മാസം നടക്കും.
കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നവംബര്‍ ഒന്നിന്ന് നടത്തും. യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു തുടങ്ങിയവരും സംസാരിച്ചു.