അമൽജ്യോതിയിലെ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം എസ്പി

single-img
8 June 2023

കോട്ടയം: അമൽജ്യോതിയിലെ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി കോട്ടയം എസ്പി.വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നു എന്ന് എസ് പി കെ കാർത്തിക് പറഞ്ഞു. ഈ കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല. ക്രൈം ബ്രാഞ്ച് കേസ് നല്ല നിലയിൽ അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.

ബിരുദ വിദ്യാർത്ഥിനിയുടെ മരണത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ ഇന്നലെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നായിരുന്നു ചർച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്.

കേസ് കോട്ടയം എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽക്കാലത്തേക്ക് മാറ്റി നിർത്തും. അതും ബിഷപ്പുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും. പ്രധാനമായും ഈ മൂന്ന് ഉറപ്പുകൾ നൽകിയാണ് മന്ത്രിമാർ വിദ്യാർത്ഥികളെ സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും പരിഹാരം ആയില്ലെങ്കിലും മന്ത്രിമാർ ഇടപെട്ടതോടെ സമരത്തിൽ നിന്നും പിൻമാറുകയാണെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.