മഹാത്മാഗാന്ധിയുടെ വ്യക്തിത്വം ഇപ്പോഴും ബിജെപിയെയും ആർഎസ്‌എസിനെയും അലോസരപ്പെടുത്തുന്നു: തുഷാർ ഗാന്ധി


മഹാത്മാഗാന്ധിയുടെ “വ്യക്തിത്വവും പൈതൃകവും” ഇപ്പോഴും ബിജെപിയെയും ആർഎസ്‌എസിനെയും അലോസരപ്പെടുത്തുന്നു എന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്നും പാഠഭാഗങ്ങൾ ഇല്ലാതാക്കിയതിൽ താൻ അതിശയിച്ചിട്ടില്ലെന്നും എന്നാൽ അത്തരം കൂടുതൽ ശ്രമങ്ങൾ നടക്കുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ ചരിത്രത്തെ ഇല്ലാതാക്കാനുള്ള ഈ ശ്രമത്തിൽ എനിക്ക് അത്ഭുതമില്ല. ചരിത്രം തിരുത്തിയെഴുതാനും യഥാർത്ഥ ചരിത്രത്തെ അപകീർത്തിപ്പെടുത്താനുമുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് അവർ എപ്പോഴും പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്.
അവർക്ക് അനുയോജ്യമായ ചരിത്രത്തിന്റെ ഒരു സൗകര്യപ്രദമായ പതിപ്പ് എഴുതാനും അവർക്ക് ഗാന്ധിയെ കാണാൻ ആഗ്രഹിക്കുന്ന നിറത്തിൽ വരയ്ക്കാനും അവർക്ക് കഴിയും. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ യഥാർത്ഥ വ്യക്തിത്വവും പൈതൃകവും അവരെ എപ്പോഴും വിഷമിപ്പിക്കുണ്ട്- തുഷാർ ഗാന്ധി പറഞ്ഞു.
സിബിഎസ്‌ഇയുമായി അഫിലിയേറ്റ് ചെയ്‌ത സ്‌കൂളുകളിൽ ഇന്ത്യയിലുടനീളം പഠിപ്പിക്കുന്ന 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി പാഠപുസ്തകങ്ങളിൽ നിന്ന് 1948-ലെ ആർഎസ്‌എസിന്റെ നിരോധനം, ഗാന്ധി, അദ്ദേഹത്തിന്റെ ഘാതകൻ നാഥുറാം ഗോഡ്‌സെ എന്നിവയെക്കുറിച്ചുള്ള പ്രധാന ഭാഗങ്ങൾ NCERT ഇല്ലാതാക്കിയിരുന്നു. പല സംസ്ഥാന ബോർഡുകളും NCERT പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്.