സെനഗല്‍ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടില്‍ കണ്ടെത്തിയത് 30ലേറെ അഴുകിയ മൃതദേഹങ്ങള്‍

single-img
24 September 2024

സമുദ്രത്തിൽ നിന്നും സെനഗല്‍ തീരത്തേക്ക് തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടില്‍ കണ്ടെത്തിയത് അഴുകി തിരിച്ചറിയാനാകാത്ത നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങള്‍. ഇവ ജീര്‍ണിച്ച് തുടങ്ങിയ അവസ്ഥയിലായതിനാല്‍ തിരിച്ചറിയല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണ്. മരം കൊണ്ട് നിര്‍മ്മിച്ച ബോട്ടിലാണ് 30ലേറെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.

ഈ ബോട്ട് നാവിക സേനയാണ് തിങ്കളാഴ്ച തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നത്. രാജ്യ തലസ്ഥാനമായ ഡാകറില്‍ നിന്ന് 70 കിലോമീറ്റഡ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. സെനഗലില്‍ നിന്ന് സ്‌പെയിനിലെ കാനറി ദ്വീപുകളിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ രീതിയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതിനാൽ ബോട്ടിലുള്ളവര്‍ കുടിയേറ്റക്കാര്‍ ആയിരിക്കാമെന്ന സംശയത്തിലാണ് അധികൃതര്‍.

നിലവിൽ മൃതദേഹങ്ങളില്‍ നിന്ന് തിരിച്ചറിയാനുള്ള സാംപിളുകള്‍ ലഭ്യമാകുമോയെന്ന് പരിശോധിക്കുകയാണ് അധികൃതര്‍. ധാരാളം ദിവസങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഒഴുകിയതിന് ശേഷമാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ട് കണ്ടെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം.

ഇവർ കണ്ടെത്തുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ബോട്ടിലെ കുടിയേറ്റക്കാര്‍ മരണപ്പെട്ടിരിക്കാമെന്നാണ് സൂചന. അതേസമയം, ബോട്ട് എവിടെ നിന്ന് എവിടേക്കാണ് യാത്ര പുറപ്പെട്ടതെന്നും ബോട്ടില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്താനുള്ള ശ്രമങ്ങളും സൈന്യം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സമുദ്ര മാർഗ്ഗത്തിലൂടെയുള്ള കുടിയേറ്റത്തിനിടയിലെ പൗരന്മാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതിന് പിന്നാലെ അനധികൃത കുടിയേറ്റം നിയന്ത്രിക്കാനായി പത്ത് വര്‍ഷ പദ്ധതി നടപ്പിലാക്കുമെന്ന് സെനഗല്‍ അറിയിച്ചിരുന്നു .