മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഗുണ്ട: പിവി അൻവർ

single-img
16 September 2024

എറണാകുളം ജില്ലയുടെ ചുമതലയുള്ള ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഗുണ്ടയാണെന്ന് പി വി അൻവർ എംഎൽഎ. ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയാണെന്നും 2015-ൽ ഹോട്ടൽ പൊളിക്കാൻ ക്വട്ടേഷൻ വാങ്ങിയ ആളാണെന്നും അദ്ദേഹം ആരോപിച്ചു.

ആ ഹോട്ടൽ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് മെട്രോയ്ക്ക് കൈമാറാനായില്ല.മെട്രോ തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മർദിച്ചു. ഇതിനെല്ലാം ഒത്താശ ചെയ്തത് അന്നത്തെ ഐജി അജിത് കുമാറാണ്. സിഐയെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഷിയാസിനെ കേസിൽ പ്രതിചേർത്തില്ല.

അപ്പോൾ മുതൽ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്. തനിക്കെതിരായ ക്വട്ടേഷന് പിന്നിൽ വി ഡി സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചനയുണ്ടെന്നും അൻവ‍‍‍ർ പറഞ്ഞു. പീഡന പരാതി പിൻവലിക്കാൻ ഡിസിസി സെക്രട്ടറിയായ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി. പാർട്ടി കോടതിയാണ് പീഡന പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതെന്നും പി വി അൻവർ എംഎൽഎ ആരോപിച്ചു.

ആക്രമണങ്ങൾ പ്രതീക്ഷിച്ച് തന്നെയാണ് നടക്കുന്നത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പരാതി തയ്യാറാക്കി കഴിഞ്ഞെന്ന് പറഞ്ഞ പി വി അൻവർ രണ്ട് ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് നേരിട്ട് എത്തിയോ ദൂതൻ മുഖേനയോ പാർട്ടിക്ക് പരാതി നൽകുമെന്നും വ്യക്തമാക്കി. കൃത്യമായ തെളിവുകൾ ഉൾപ്പെടുത്തിയാണ് പരാതി തയ്യാറാക്കിയിരിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു.