അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണ മുന്നണി; എൽഡിഎഫും യുഡിഎഫും പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന കാര്യത്തിലും ഒറ്റക്കെട്ട് : കെ സുരേന്ദ്രൻ
സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരേതൂവൽപക്ഷികളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാവപ്പെട്ട കുട്ടികൾ കുടുക്ക പൊട്ടിച്ച കാശും അമ്മമാർ ആടിനെ വിറ്റ കാശും അടിച്ചുമാറ്റണമെങ്കിൽ ഇവരൊക്കെ മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണെന്നുറപ്പാണ്.
നമ്മുടെ പ്രവാസികൾ ചോരനീരാക്കിയ പണമാണ് പ്രളയകാലത്തും കൊവിഡ് കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത്. അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണ മുന്നണികളായ എൽഡിഎഫും യുഡിഎഫും പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന കാര്യത്തിലും ഒറ്റക്കെട്ടാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന അഴിമതിക്ക് ചൂട്ടുപിടിക്കുന്ന പണിയാണ് വിഡി സതീശനും കൂട്ടർക്കുമുള്ളത്. അതിനാലാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗുരുതര ആരോപണം ഉയർന്നപ്പോൾ ഞങ്ങൾ മാത്രമല്ല നിങ്ങളുമുണ്ടെന്ന് എംവി ഗോവിന്ദൻ വിഡി സതീശനോട് പറഞ്ഞത്.
സംസ്ഥാനത്തിനെ ലജ്ജിപ്പിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുകൂട്ടരും നടത്തുന്നത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ വിശ്വസിച്ചവരെല്ലാം വഞ്ചിക്കപ്പെടുകയാണുണ്ടായത്. ദുരിതാശ്വാസനിധി തട്ടിപ്പിൽ ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രളയഫണ്ടിന് സമാനമായ രീതിയിൽ സിപിഎം നേതാക്കൾ തന്നെയാണ് തട്ടിപ്പ് സംഘമെന്ന് വ്യക്തമാണ്. ഈ സംഘമാണ് ഇടതുപക്ഷത്തിന്റെയും ഐക്യമുന്നണിയുടേയും ഇടയിലെ പാലമായി പ്രവർത്തിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.