തൃശൂരിൽ മത്സരിക്കാൻ ചെന്നതാണ് ഞാൻ ചെയ്ത തെറ്റ്; കെപിസിസിക്കെതിരെ കെ മുരളീധരൻ

single-img
23 September 2024

തൃശൂർ മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരൻ. തൃശൂരിൽ മത്സരിക്കാൻ ചെന്നതാണ് ഞാൻ ചെയ്ത തെറ്റെന്നും സ്ഥാനാർത്ഥി മാറാൻ തയ്യാറാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും കെ മുരളീധരൻ വെളിപ്പെടുത്തി .

മണ്ഡലത്തിലെ യുഡിഎഫിന്റെ പരാജയത്തിന് പല കാരണങ്ങളുമുണ്ട്. അതിൽ ഒന്നുമാത്രമാണ് തൃശൂർ പൂരമെന്ന് അദ്ദേഹം പറഞ്ഞു. പരാജയത്തിന് കാരണം പൂരം അല്ലെന്ന കെപിസിസി ഉപസമിതിയുടെ റിപ്പോർട്ട് മുരളീധരൻ തള്ളുകയും ചെയ്തു . കെപിസിസി ഉപസമിതിയുടെ റിപ്പോർട്ടിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റുപറ്റി എന്ന ബോധ്യപ്പെട്ട സാഹചര്യത്തിൽ റിപ്പോർട്ട് കാണണമെന്നില്ല. ഇത്തരം റിപ്പോർട്ടുകളിൽ അടുത്തുനിന്നും നടപടിയെടുത്തു കണ്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. പൂരം കലക്കിയതുകൊണ്ട് മെച്ചം കിട്ടിയത് ബിജെപിക്കാണെന്ന് അദ്ദേഹം പറയുന്നു. തന്റെ പരാജയത്തിൽ ആരെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ലെന്നും അതിൽ എന്താണ് റിപ്പോർട്ട് എന്ന് അന്വേഷിക്കേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

സംസ്ഥാനത്തെ കോൺഗ്രസിന്റെ സംഘടന ദൗർബല്യം കൊണ്ട് പാർട്ടി പരാജയപ്പെട്ടിട്ടെങ്കിൽ അതിന്റെ മെച്ചം കിട്ടേണ്ടത് ഇടതുമുന്നണിക്ക് ആയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.അതേപോലെ തന്നെ, തൃശൂരിലേക്ക് താൻ ആഗ്രഹിച്ചു നടത്തിയ മാറ്റമല്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടപ്പോൾ മാറി. സിറ്റിംഗ് എന്ന നിലയിൽ മികച്ച പ്രകടനം വടകരയിൽ കഴിച്ചവച്ചിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ടി എൻ പ്രതാപൻ മത്സരത്തിൽ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് തോൽവിക്ക് കാരണമായെന്നാണ് കെപിസിസി ഉപസമിതി റിപ്പോർട്ട്. പ്രതാപന്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയതാണ് പരാജയ കാരണങ്ങളിൽ മുഖ്യമെന്നും റിപ്പോർട്ട് പറയുന്നു.