പൊന്നമ്ബലമേട്ടില്‍ അതിക്രമിച്ച്‌ കയറി പൂജ നടത്തിയ നാരായണന്‍ ഒളിവില്‍ തന്നെ

single-img
18 May 2023

പൊന്നമ്ബലമേട്ടില്‍ അതിക്രമിച്ച്‌ കയറി പൂജ നടത്തിയ നാരായണന്‍ ഒളിവില്‍ തന്നെ. അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു.

നിലവില്‍ റിമാന്റിലുളള രണ്ട് പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം, പൊന്നമ്ബലമേട്ടില്‍ അതിക്രമിച്ച്‌ കയറി പൂജ നടത്തിയ സംഭവത്തില്‍ ഇടനിലക്കാരനായത് കുമളിസ്വദേശിയായ കണ്ണനാണ്. പൂജ നടത്തിയ നാരായണനെ വനംവികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പരിചയപ്പെടുത്തിയത് ഇയാളാണ്. പണം നല്‍കിയതും കണ്ണന്‍ വഴിയാണ് എന്നാണ് വിവരം.

അതേസമയം, പൊന്നമ്ബലമേട്ടില്‍ അതിക്രമിച്ച്‌ കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്‌ഐആര്‍. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു. രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

ശബരിമല ശാസ്താവിന്റെ മൂലസ്ഥാനമായാണ് പൊന്നമ്ബലമേട് കരുതുന്നത്. മകരവിളക്ക് തെളിയുന്നതടക്കം ശബരിമലയിലെ ആചാരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലമാണ് പൊന്നമ്ബലമേട്. അതുകൊണ്ടുതന്നെ, പൊന്നമ്ബലമേട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ കര്‍ശന നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയിലാണ് മൂഴിയാര്‍ പോലീസ് കേസെടുത്തത്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുക, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.