നിമിഷപ്രിയയുടെ മോചനം ;പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്ര അനുമതി

single-img
20 June 2024

യെമനിൽ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി കേന്ദ്രത്തെ സമീപിച്ചിരുന്നു.

ആദ്യഘട്ട ചർച്ചകൾക്കായി 40000 യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍ അത് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്‍കി.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് തന്നെ പണം ആവശ്യമായതിനാലാണ് പ്രേമകുമാരി അനുമതി തേടിയത്.
12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമകുമാരിക്ക് മകളെ കാണാന്‍ അവസരം ലഭിച്ചിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും പ്രേമകുമാരി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.