ലഹരികേസുകളിലെ തടവുകാർക്ക് ഇനി മുതൽ പരോളില്ല

single-img
26 July 2023

തിരുവനന്തപുരം: ലഹരികേസുകളിലെ തടവുകാർക്ക് ഇനി മുതൽ പരോളില്ല. തടവുകാർക്ക് സ്വാഭാവികമായി ലഭിക്കേണ്ട പരോളോ, അടിയന്തരപരോളോ നൽകേണ്ടതില്ലെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ലഹരിക്കേസിലെ പ്രതികള്‍ പരോളിൽ ഇറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുന്നുണ്ടെന്നുള്ള ഇൻറലിജൻസ് വിവരത്തെ തുടർന്നാണ് ജയിൽ ചട്ടം ഭേദഗതി ചെയ്തത്.

ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ എത്തുന്ന തടവുകാർക്ക് പരോള്‍ നൽകുക പതിവുണ്ടായിരുന്നില്ല. തടവുകാർക്ക് ലഭിക്കേണ്ട നീതി നിക്ഷേധം ചൂണ്ടികാട്ടി മയക്കുമരുന്നിൽ ശിക്ഷപ്പെട്ട ചില തടവുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് ലഹരിക്കേസിലെ തടവുകാർക്കും പരോളും അടിയന്തര പരോളും ലഭിച്ചു തുടങ്ങിയത്.

വർഷത്തിൽ 60 ദിവസമാണ് സാധാരണ കേസുകളിലെ തടവുകാരന് സ്വാഭാവികമായി അനുവദിക്കപ്പെട്ട പരോള്‍. ബന്ധുക്കളുടെ ചികിത്സ, വിവാഹം, മരണം തുടങ്ങിയ അടിയന്തര ഘട്ടത്തിലും പരോള്‍ ലഭിക്കും. ഇതെല്ലാം ലഹരിക്കേസിൽപ്പെട്ടവർക്കും ലഭിച്ചിരുന്നു. ഇങ്ങനെ ഇറങ്ങുന്ന തടവുകാർ വീണ്ടും ലഹരിക്കടത്ത് ആസൂത്രണം ചെയ്തുവെന്ന വിവരം പൊലീസിനും എക്സൈസിനും ലഭിച്ചിട്ടുണ്ട്. ജയിലിനുള്ളിൽ കിടന്നും ലഹരിക്കടത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ജയിൽ ചട്ടം ഭേദഗതി ചെയ്ത് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.

ലഹരികേസിലെ തടവുകാർക്ക് ഒരു തരത്തിലുള്ള അവധിയും നൽകേണ്ടതില്ലെന്നാണ് പുതിയ ഭേദഗതി. സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ലഹരി കേസിൽ ശിക്ഷിച്ച 452 തടവുകാരുണ്ട്. സുപ്രീംകോടതി വിധി അനുസരിച്ച് ലഹരിക്കേസിൽ ശിക്ഷിപ്പെട്ടവർ ശിക്ഷ ഇളവിന് അർഹരല്ല. അതേ സമയം പരോളില്ലാതെ തടവുകാർ കഴിയുന്നത് ജയിലിനുള്ളിൽ കൂടുതൽ അസ്വാരസ്യങ്ങള്‍ക്കിടയാക്കുമെന്ന ആശങ്ക ജയിൽ ജീവനക്കാർക്ക് ഉണ്ട്.