സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല; ഹൈക്കോടതി


ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ല എന്ന് ഹൈക്കോടതി.ഓപ്പറേറ്റർമാർ ഇതുപോലെയുള്ള വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു.സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല.ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം.നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരെന്നും ഹൈകോടതി ഉത്തരവില്‍ വ്യക്തമാക്കി.
ശബരിമലയിലേക്ക് തങ്ങൾ ഹെലികോപ്‌ടർ സർവീസ് നടത്തുന്നുവെന്നായിരുന്നു എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്വകാര്യ സ്ഥാപനം വെബ്സൈറ്റിൽ പരസ്യം നൽകിയത്. കൊച്ചിയിൽ നിന്നും നിലയ്ക്കൽ വരെയായിരുന്നു ഹെലികോപ്റ്റർ വാഗ്ദാനം. സംഭവത്തിൽ ഇടപെട്ട് ,സ്വമേധയ എടുത്ത കേസിൽ ആണ് കോടതി ഉത്തരവ്.
ശബരിമലയിൽ ഒരിക്കലും രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സോപാനത്തിൽ ദർശനത്തിന് നിയന്ത്രണമുണ്ട്. രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലക്കലിൽ സജീകരിച്ച ഹെലിപ്പാട് താൽക്കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി. പരസ്യവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കലക്ടറിൽ നിന്നും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കോടതി റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കേസിൽ കക്ഷി ചേർത്തിരുന്നു