ഗാസയ്ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്നത് തിരിച്ചടിയാകും; ഇസ്രയേലിന് ഒബാമയുടെ മുന്നറിയിപ്പ്


ഹമാസിനെതിരെ നടത്തുന്ന യുദ്ധത്തിൽ ഇസ്രയേലിന്റെ നടപടികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ഗാസയിലുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതിനെതിരെയാണ് പ്രതികരണം.
തലമുറകളോളം പലസ്തീന് ഇസ്രയേലിനോട് വിരോധത്തിന് കാരണമാകും. മാത്രമല്ല, ഇസ്രയേലിനുള്ള അന്താരാഷ്ട്ര പിന്തുണ ഇതുപോലെയുള്ള നടപടികളിലൂടെ ദുര്‍ബലമാകുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി. മനുഷ്യ ജീവനുകളെ അവഗണിക്കുന്ന ഇസ്രയേലിന്‍റെ യുദ്ധതന്ത്രം അവര്‍ക്കു തന്നെ തിരിച്ചടിയാകും എന്നാണ് ഒബാമയുടെ മുന്നറിയിപ്പ്.
അദ്ദേഹത്തിന്റെ വാക്കുകൾ: “ഗാസയിൽ ഒറ്റപ്പെട്ടുപോയ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും നിഷേധിക്കുന്ന ഇസ്രയേലിന്‍റെ നിലപാട് മാനുഷിക ദുരിതം കൂടുതല്‍ ഗുരുതരമാക്കും. മാത്രമല്ല പലസ്തീനിലെ വരും തലമുറകളുടെയും ഇസ്രയേലിനോടുള്ള മനോഭാവം കഠിനമാകാന്‍ കാരണമാകും. ആഗോള പിന്തുണ ഇല്ലാതാവുകയും ചെയ്യും. ഇതോടെ ഇസ്രയേലിന്റെ ശത്രുക്കള്‍, മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള ദീർഘകാല ശ്രമങ്ങളെ തകര്‍ക്കും”- ഒബാമ പറഞ്ഞു.