ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു

single-img
18 August 2023

തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവ ബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ നിലയിൽ സഹായധനമെത്തും. ഇതിനായി 46 കോടി രൂപ വകയിരുത്തിയെന്ന് ധനവകുപ്പ് അനുവദിച്ചു.

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നൽകും. ഓണം അഡ്വാൻസായി 20000 രൂപ ജീവനക്കാർക്ക് അനുവദിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഓണക്കിറ്റ് ഇത്തവണ സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. മഞ്ഞ റേഷൻ കാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കുമായാണ് ഓണക്കിറ്റ് അനുവദിച്ചത്. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പ് വരെ 13 ഇനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. തുണി സഞ്ചി കൂടിയാവുമ്പോൾ 14 ഇനങ്ങൾ എന്ന് കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഓണ വിപണിക്ക് മുന്നിൽ പകച്ച് നിൽക്കുന്ന സപ്ലൈകോയ്ക്ക് കിറ്റ് തയ്യാറാക്കാൻ മാത്രം 32 കോടി മുൻകൂര്‍ അനുവദിക്കാനും മന്ത്രിസഭായോഗം നിര്‍ദ്ദേശം നൽകിയിരുന്നു. റേഷൻ കടകൾ വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുക. ആകെയുള്ള 93 ലക്ഷം റേഷൻ കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡ് ഉടമകൾക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നൽകിയിരുന്നു. കൊവിഡിന് ശേഷമുള്ള ആദ്യ ഓണക്കാലവും അതിന്‍റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് വിപുലമായ രീതിയിൽ കിറ്റ് നൽകിയതെന്നും ഇത്തവണ സാഹചര്യം മാറിയെന്നുമാണ് സർക്കാർ പറയുന്നത്.