എടവണ്ണയില്‍ യുവാവിനെ കൊല്ലാന്‍ കാരണം വ്യക്തി വൈരാഗ്യം

single-img
27 April 2023

മലപ്പുറം:എടവണ്ണ ചെമ്ബക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിലായിരുന്നു. എടവണ്ണ ചെമ്ബകുത്ത് സ്വദേശി അറയിലകത്ത് റിദാന്‍ ബാസില്‍ (27) കൊല്ലപ്പെട്ട സംഭവത്തിലാണ് സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടന്‍ മുഹമ്മദ് ഷാന്‍(30)നെ പൊലിസ് അറസ്റ്റ് ചെയ്തത്.

കൊലപാതക കാരണം ഒരു വര്‍ഷം മുമ്ബ് തുടങ്ങിയ വ്യക്തി വൈരാഗ്യമെന്ന് പൊലീസ് പറഞ്ഞു.

ആസൂത്രിതമായാണ് കൊലപാതകം നടത്തിയത് .പ്രതി ഷാന്‍ റിദാനു നേരം ഏഴ് റൗണ്ട് വെടിവെച്ചെങ്കിലും ശരീരത്തില്‍ തറച്ചത് മൂന്ന് എണ്ണമാണ്. കേരളത്തിന് പുറത്തുനിന്നാണ് തോക്ക് സംഘടിപ്പിച്ചത്. കഴിഞ്ഞ 22 ന് പെരുന്നാള്‍ ദിവസം രാവിലെ 8മണിയോടെയാണ് റിദാന്‍ ബാസിലിനെ വീടിനു സമീപമുള്ള കുന്നിന്‍ മുകളില്‍ വെടിയേറ്റു മരിച്ച നിലയില്‍ സഹോദരന്‍ റാസിന്‍ ഷാന്‍ കണ്ടത്. ഒരു വര്‍ഷത്തോളമായി റിദാനോട് പ്രതിക്കുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണം. റിദാനെ കൊലപ്പെടുത്താനായി തീരുമാനിച്ച പ്രതി ഇതിനായി കേരളത്തിനു പുറത്തു നിന്നും പിസ്റ്റള്‍ സംഘടിപ്പിച്ചിരുന്നു.

റിദാനും പ്രതിയും ചേര്‍ന്ന് വാടകക്കെടുത്ത വാഹനത്തിന്റെ സാമ്ബത്തിക ഇടപാട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് 21 ന് രാത്രി 9 മണിയോടെ പ്രതി റിദാനെ വീട്ടിലെത്തി സ്‌കൂട്ടറില്‍ കയറ്റി റിദാന്റെ വീടിനു സമീപമുള്ള കുന്നിന്‍ മുകളിലെ വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി. റിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച്‌ വീട്ടിലേക്ക് 10.30 ക്ക് എത്തുമെന്ന് അറിയിച്ച ശേഷം പ്രതി ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് റിദാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഏഴ് റൗണ്ട് വെടിവെച്ചെങ്കിലും മൂന്ന് എണ്ണമാണ് ശരീരത്തില്‍ തറച്ചത്. ഇതോടെ നിലത്തു വീണ റിദാന്‍ മരിച്ചു എന്നുറപ്പു വരുത്തിയ ശേഷം റിദാന്റെ ഫോണുമെടുത്ത് പ്രതി വീട്ടിലേക്ക് പോവുകയും പോകുന്ന വഴിയില്‍ വെച്ച്‌ മൊബൈല്‍ ഫോണ്‍ സീതി ഹാജി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് എറിയുകയായിരുന്നു.

ഇതിനിടയില്‍ റിദാന്റെ ഭാര്യയെ വിളിച്ച്‌ താന്‍ അവിടുന്നു പോന്നു എന്നും റിദാന്‍ കുന്നിന്‍ മുകളില്‍ ഉണ്ടെന്നും പ്രതി വിളിച്ചു പറഞ്ഞു. ഭാര്യ റിദാനെ ഫോണില്‍ പല തവണ വിളിച്ചെങ്കിലും കിട്ടാത്തതിനാല്‍ പ്രതിയെ വിളിച്ച്‌ അന്വേഷിച്ചിരുന്നു. എനിക്കറിയില്ല എന്നു പറഞ്ഞ് പ്രതി ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് രാവിലെ റിദാന്റെ സഹോദരന്‍ കുന്നിന്‍ മുകളില്‍ പോയി നോക്കിയപ്പോഴാണ് റിദാന്‍ മരിച്ചു കിടക്കുന്നത് കണ്ടത്. മറ്റാര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പ്രതിയും റിദാന്‍ മരിച്ചു കിടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. കേസ്സ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയേയും റിദാന്റെ മറ്റു സുഹൃത്തുക്കളേയും വിളിച്ച്‌ വരുത്തി ചോദ്യം ചെയ്തിരുന്നു. ആദ്യമൊക്കെ എതിര്‍ത്തു നിന്നെങ്കിലും ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

തോക്ക് പ്രതിയുടെ വീടിന്റെ പുറകിലെ വിറകുപുരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മറ്റാരെങ്കിലും പ്രതിയെ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ എടവണ്ണമുണ്ടേങ്ങരയിലെ വീട്ടിലെത്തിച്ചും സംഭവം നടന്ന ചെമ്ബകുത്ത് മലയിലെത്തിച്ചും ഷാനിന്റെ പണി തീരാത്ത പുതിയ വീട്ടിലും തെളിവെടുപ്പ് നടത്തി. മുണ്ടേങ്ങരയിലെ വീട്ടില്‍ വിറക്പുരക്കുള്ളില്‍ വിറകിനടയില്‍ പായില്‍ കെട്ടി ഒളിപ്പിച്ച നിലയിലാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ച്‌ തോക്ക് സൂക്ഷിച്ചിരുന്നത്. തോക്ക് കണ്ടെടുത്തു. ഷാനിന്റെ പണി തീരാത്ത പുതിയ വീട്ടില്‍ വെച്ചാണ് തിരകള്‍ നിറക്കുന്നതുള്‍പ്പെടെയുള്ള പ്ലാനിംഗ് നടത്തിയതെന്നും പ്രതി മൊഴി നല്‍കി. ജില്ലാ പോലീസ് മേധാവി നിലമ്ബൂരില്‍ ക്യാംപ് ചെയ്ത് നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഡി വൈ എസ് പി മാരായ സാജു കെ അബ്രഹാം, സന്തോഷ്‌കുമാര്‍, കെ എം ബിജു, സി ഐ പി വിഷ്ണു, എസ് ഐ മാരായ വിജയരാജന്‍,അബ്ദുള്‍ അസീസ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ മോഹന്‍ദാസ്, സൈബര്‍ സെല്‍ എ എസ് ഐ ബിജു, ശൈലേഷ് തുടങ്ങിയവരും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.