ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

single-img
31 January 2023

കൊച്ചി : സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി.

ജോഷി വര്‍ഗീസ് ആണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറായി ആലഞ്ചേരി ജാമ്യം എടുത്തത്.

അതിരൂപതയുടെ 1.60 ഏക്കര്‍ ഭൂമി വിവിധ ആളുകള്‍ക്ക് വില്‍പ്പന നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന ജോഷി വര്‍ഗീസിന്‍റെ പരാതിയില്‍ പ്രഥമദൃഷ്ടിയാല്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയാണ് കര്‍ദ്ദിനാള്‍ അടക്കം 3 പേരെ പ്രതിയാക്കി 6 കേസുകളെടുത്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന, അടക്കമുള്ളവകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍. കര്‍ദ്ദിനാളിന് പുറമെ സിറോ മലബാര്‍ സഭയുടെ മുന്‍ പ്രോക്യൂറേറ്റര്‍ ജോഷി പുതുവ, ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വ‍ര്‍ഗീസ് കുന്നേല്‍ എന്നിവരാണ് കേസിലെ കൂട്ട് പ്രതികള്‍.

സിറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഉത്തരവില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തുടര്‍ നടപടികളില്‍ വാക്കാല്‍ അതൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയത്.

സഭാ ഭൂമിയിടപാടിലെ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ആസ്തി വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത ബത്തേരി രൂപത അടക്കം നല്കിയ ഹര്‍ജികളിലും കോടതി രണ്ടു ദിവസം വാദം കേട്ടു. കേസില്‍ കക്ഷി ചേരാന്‍ കേരള കത്തോലിക് ചര്‍ച്ച്‌ റിഫോംസ് ഗ്രൂപ്പും ഷൈന്‍ വര്‍ഗീസും നല്‍കിയ അപേക്ഷ കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ഇവരെ കക്ഷി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം കേസ് റദ്ദാക്കാന്‍ നല്‍കുന്ന ഹര്‍ജികളില്‍ ഹൈക്കോടതിക്ക് എങ്ങനെ മറ്റു നടപടികള്‍ സ്വീകരിക്കാനാകുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദ്ദിനാളിന്‍്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. ഇതു ചോദ്യം ചെയ്ത കോടതി എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി അധികാരത്തിന്‍റെ നിയമവശത്തിലേക്ക് തല്ക്കാലം കടക്കുന്നില്ല എന്നറിയിച്ചു.