ഗുരുതരമായ പാര്‍ശ്വഫലങ്ങൾ; കൊവിഷീൽഡുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയിൽ


കൊവിഡ് വാക്സിനായ കൊവിഷീൽഡുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയിൽ ഇന്ന് പരാമർശിച്ചു. ഈ ഹര്‍ജികള്‍ ഉടൻ പരിഗണിക്കാമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും കോടതി അറിയിച്ചു . വാക്സിന്റെ പാർശ്വഫലങ്ങൾ പഠിക്കണമെന്നതാണ് ഹര്‍ജികളിലെ പ്രധാന ആവശ്യം.
കൊവിഡിനെതിരായി നല്‍കി വന്നിരുന്ന കൊവിഷീല്‍ഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്സിന്‍റെ നിര്‍മ്മാതാക്കളായ ‘ആസ്ട്രാസെനേക്ക’ തന്നെ യുകെയിൽ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുറന്ന് സമ്മതിച്ചിരുന്നു. വാക്സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന അവസ്ഥ (ത്രോമ്പോസിസ് വിത്ത് ത്രോമ്പോസൈറ്റോപീനിയ) സംഭവിക്കുമെന്നതാണ് കമ്പനി സമ്മതിച്ചത്.
കമ്പനി യുകെ ഹൈക്കോടതിയില്‍ ആണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ബ്രിട്ടീഷ് സ്വദേശി നല്‍കിയ കേസിലാണ് കമ്പനിയുടെ സത്യവാങ്മൂലം. ഇന്ത്യയിൽ ഉൾപ്പെടെ കൊവിഷീല്‍ഡ് വാക്സിൻ സ്വീകരിച്ച വലിയൊരു വിഭാഗം പേരും ആശങ്കയിലാകുന്ന അവസ്ഥയാണ് ഇതോടെയുണ്ടായത്.