പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ: ഗ്രോ വാസു


കേരളത്തിൽ പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെയാണെന്നും ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു തന്റെ ജയിൽവാസമെന്നും ഇന്ന് ജയിൽ മോചിതനായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. 45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രോ വാസുവിന് മോചനം ലഭിച്ചത്.
ഇന്ന് ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്. ഈ കൊലപാതകത്തിൽ ജുഢീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണം എന്നിവയാണ് ആവശ്യപ്പെടുന്നത്. സഖാവ് വർഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം.
ജനങ്ങൾ അവരെ മനസ്സിലാക്കണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ഗ്രോ വാസു പറഞ്ഞു. മുവ്വായിരം കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നിടത്തോളം കാലം, 75ശതമാനം ആളുകൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉണ്ടായിരിക്കുന്നിടത്തോളം കാലം മുദ്രാവാക്യം വിളിക്കും. എട്ടുപേരെ കൊന്നതിനെ തമസ്ക്കരിക്കാൻ കഴിയില്ല. ഇത് ജനങ്ങളെ മുന്നിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് കേസിൽ ജാമ്യമെടുക്കാതിരുന്നതെന്നും ഗ്രോ വാസു കൂട്ടിച്ചേർത്തു.