അതിഥികൾക്കിടയിലൂടെ വീട്ടിൽ കയറി; നൂറു പവൻ കവർന്ന മോഷ്ടാക്കളെ തേടി പൊലീസ്
തിരുവനന്തപുരം ജില്ലയിലെ മണക്കാട് വീടിനുള്ളിൽനിന്ന് 100 പവൻ മോഷ്ടിച്ചയാളെ തേടി പൊലീസ്. സംഭവത്തിൽ പൊലീസിന് സംശയമുള്ള രണ്ട് മോഷ്ടാക്കളും ഒളിവിലാണ്. നേരത്തെ വലിയ തുറയിൽ മോഷണത്തിനിടെ വീട്ടമ്മയെ ബലാൽസംഗം ചെയ്ത പ്രതിയാകാം മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണന്റെ വീട്ടിലും മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
മോഷിച്ച സ്വർണം വിൽക്കാൻ ഇയാൾക്ക് മറ്റൊരു മോഷ്ടാവിൻറെ സഹായവും ലഭിച്ചതായാണ് സംശം. തിരുവനന്തപുരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഈ രണ്ട് ക്രിമിനലുകളെയും ഇപ്പോൾ കാണാനില്ല. ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ ഷാഡോ പൊലിസ് ഉൾപ്പെടെ വൻ സംഘമാണ് അന്വേഷിക്കുന്നത്.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ കറങ്ങി നടന്നു മോഷണം നടക്കുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും പോയപ്പോഴായിരുന്നു വീട്ടിൽ മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇവർ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
കഴിഞ്ഞ ദിവസം രാമകൃഷ്ണൻറെ മകന്റെ ഉപനയന ചടങ്ങായതിനാൽ വീട്ടിൽ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളിൽ സൂത്രത്തിൽ കടന്ന് കയറി ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ബലപ്രയോഗത്തിലൂടെ കതകുകൾ തകർത്തിട്ടില്ല, രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്തു കടന്നിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന പഴങ്ങൾ കഴിച്ചിട്ടുണ്ട്. തൊട്ടടുത്ത് വീടും കടകളുമുണ്ട്.
ആരും തന്നെ മോഷണം നടന്ന ദിവസം വീട്ടിലേക്ക് കയറുന്നത് ശ്രദ്ധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മോഷ്ടാവ് വീട്ടിനുള്ളിൽ നേരത്തെ കയറിയതെന്ന് സംശയിക്കുന്നത്. പൊലീസ് സംശയിക്കുന്നയാൾ മുമ്പ് നടത്തിയിട്ടുള്ള മോഷണങ്ങൾക്കും സമാനസ്വഭാവമുണ്ട്.