സിവിൽ സപ്ലൈസിൽ വിലവർദ്ധന തീരുമാനിച്ചത് 35% സബ്സിഡി ഏർപ്പെടുത്താൻ: മന്ത്രി സജി ചെറിയാൻ


സംസ്ഥാന സിവിൽ സപ്ലൈസിൽ ലഭിക്കുന്ന എല്ലാ സാധനങ്ങൾക്കും 35% സബ്സിഡി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാ സാധനങ്ങളുടെയും വില ഏകീകരിച്ച് 25 ശതമാനത്തിൽ നിന്ന് 10% കൂടി ഉയർത്തുകയാണ് ചെയ്തത്. എന്നാൽ മാധ്യമങ്ങൾ ഇതു മനസ്സിലാക്കാതെയാണ് പ്രചാരണം നടത്തുന്നതെന്ന് സജി ചെറിയാൻ ആരോപിച്ചു . സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നൽകിയ പുതിയ വിലയ്ക്കാകും മാവേലി സ്റ്റോറുകളിൽ ഇനി സബ്‌സിഡി സാധനങ്ങൾ ലഭിക്കുക.
ഇതോടൊപ്പം സിഎംആർഎൽ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിലും മന്ത്രി മറുപടി നൽകി. ആരോപണം ഉന്നയിക്കുന്നവർ കോടതിയിൽ പോകണമെന്ന് മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കേസ് കൊടുക്കാനും തെളിവ് നൽകാനും തയ്യാറാകണം. വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ച് സർക്കാരിനെ ബോധപൂർവ്വം ഇകഴ്ത്തി കാട്ടാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.