നരോദ ഗാം കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം; അപ്പീൽ നൽകുമെന്ന് അന്വേഷണ സംഘം


മുന്‍ ഗുജറാത്ത് മന്ത്രിയായിരുന്ന മായബെൻ കോട്നാനിയും ബജ്റംഗ് ദള്‍ നേതാവ് ബാബു ബജ്റംഗിയും ഉള്‍പ്പെടെ 2002ലെ നരോദ ഗാം കലാപക്കേസിലെ 86 പേരെ വെറുതെ വിട്ട സംഭവത്തിൽ അപ്പീൽ നൽകുമെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം.
നരോദ ഗാം കേസിലെ കീഴ്‌ക്കോടതി ഉത്തരവിനെതിരെ എസ്‌ഐടി തീർച്ചയായും ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകും. എസ്‌ഐടി കോടതിയുടെ വിധിയുടെ പകർപ്പ് കാത്തിരിക്കുന്നതിനാൽ, വിധി പഠിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കും- എസ്ഐടി വൃത്തങ്ങൾ പറഞ്ഞു.
പ്രത്യേക കോടതിയുടെ വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഇരകളുടെ കുടുംബാംഗങ്ങളുടെ അഭിഭാഷകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
2002-ലെ ഒമ്പത് പ്രധാന വർഗീയ കലാപ കേസുകളിൽ ഒന്നാണ് നരോദ ഗാമിലെ കൂട്ടക്കൊല. 2008-ൽ ഗുജറാത്ത് പോലീസിൽ നിന്ന് എസ്ഐടി അന്വേഷണം ഏറ്റെടുക്കുകയും 30-ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.