രാഹുലിനെ പാർലമെന്റിൽ പൂട്ടിയിട്ട് മുഖത്തടിക്കണം; ആഹ്വാനം ചെയ്ത ബിജെപി എംപിക്കെതിരെ പ്രതിഷേധം

single-img
10 July 2024

പാർലമെന്റിൽ ഹിന്ദു വിരുദ്ധ പരാമർശം നടത്തി എന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു . മംഗളുരു നോർത്ത് എംപി ഭരത് ഷെട്ടിയാണ് രാഹുലിനെ മർദ്ദിക്കാൻ ആഹ്വാനം ചെയ്തത്.

മൂന്നാം മോദി സർക്കാരിന്റെ പാർലമെന്റിൽ നന്ദിപ്രമേയത്തിനുള്ള രാഹുലിന്റെ മറുപടിപ്രസംഗമാണ് ഭരത് ഷെട്ടിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരുപാടിയിലായിരുന്നു എംപിയുടെ മർദ്ദനാഹ്വാനം ഉണ്ടായത്.

ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ രാഹുലിനെ പാർലമെന്റിൽ പൂട്ടിയിട്ട് മുഖത്തടിക്കണം എന്നതായിരുന്നു ഭരത് ഷെട്ടിയുടെ പരാമർശം. ‘ഹിന്ദുക്കൾക്ക് ആയുധങ്ങൾ ഉപയോഗിക്കാൻ അറിയാം. പക്ഷെ ഞങ്ങൾ സ്വയം ഉറക്കം നടിക്കുകയായിരുന്നു. രാഹുൽ ഹിന്ദുക്കളെ ഉണർത്തിയിരിക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ പാർലമെന്റിൽ പൂട്ടിയിട്ട് മുഖത്തടിച്ചെങ്കിൽ എന്നാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം’; ഭരത് ഷെട്ടി പറഞ്ഞു.

ഈ പരാമർശം കൊണ്ടൊന്നും രാഹുലിനെ വിടാനും അദ്ദേഹം തയ്യാറായില്ല. കേരളത്തിൽ പോയാൽ മതേതരവാദിയായും തമിഴ്‌നാട്ടിൽ പോയാൽ അവിശ്വാസിയായും അഭിനയിക്കുന്ന രാഹുൽ, ഗുജറാത്തിൽ ശിവഭക്തനാകുന്നതെന്ത് കൊണ്ടെന്നും ഭരത് ഷെട്ടി വിമർശിച്ചു.

വലിയ പ്രതിഷേധമാണ് ഭരതിന്റെ ഈ പരാമർശങ്ങളിൽ ഉണ്ടാകുന്നത്. മംഗലുരുവിലെ കോൺഗ്രസ് നേതാക്കൾ സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് പരാമർശത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുലിന്റെ ‘ഹിന്ദു’ പരാമർശം സഭയ്ക്കകത്തും പുറത്തും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജെപി ഇത്തരം പരാമർശങ്ങൾക്കെതിരെ രംഗത്ത് വന്നപ്പോൾ രാഹുലിന്റെ പരാമർശങ്ങളിൽ യാതൊരു ഹിന്ദു വിരുദ്ധതയുമില്ലെന്ന് ചൂണ്ടിക്കാട്ടി സ്വാമി ശങ്കരാചാര്യ അവിമുക്‌തേശ്വരാനന്ദ് സരസ്വതി പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രസംഗത്തിൽനിന്നുമുള്ള ‘ഹിന്ദു’, ‘അഗ്നിവീർ’ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കിയിരുന്നു.

ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നൽകിയിരുന്നു.