പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലിഗാര്‍ജുന ഗാര്‍ഗേക്ക്; പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല


കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലിഗാജുനഖാര്‍ഗേയ്ക്ക് വേണ്ടി മുതിർന്ന നേതാവായ രമേശ് ചെന്നിത്തല എംഎൽഎ പ്രചാരണത്തിനിറങ്ങും. നിലവിൽ ചെന്നിത്തല കോൺഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം പ്രചാരണം നടത്തും.
ഈ മാസം 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ചെന്നിത്തല നേരിട്ടെത്തി പ്രചാരണം നടത്തും. കേരളത്തിൽ നിന്നും ചെന്നിത്തലയ്ക്ക് പുറമെ കെ സുധാകരൻ, വി.ഡി സതീശൻ തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഖാർഗെ ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ശശി തരൂർ അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
പാര്‍ട്ടിയിലെ പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലിഗാര്‍ജുന ഗാര്‍ഗേക്ക് തന്നെയാണെന്നും അതിനാലാണ് താൻ അദ്ദേഹത്തെ പിന്തുണക്കുന്നതെന്നുമാണ് ചെന്നിത്തല പ്രതികരിച്ചത് . ഞങ്ങൾ ആരുംതന്നെ തരൂരിനെ എതിര്‍ത്തിട്ടില്ല. തരൂർ മൂന്ന് തവണ പാർലമെന്റേറിയനായിരുന്നു. കേന്ദ്രമന്ത്രിയുമാക്കി. സംസ്ഥാനത്തെ നേതാക്കളുടെ കൂടി പിന്തുണയോടെയാണ് അതെല്ലാമുണ്ടായത്.
എന്നാൽ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഒരാൾക്ക് പാര്‍ട്ടി രംഗത്ത് പ്രവര്‍ത്തിച്ച മുൻകാല പരിചയം വേണം.
അതിനാലാണ് പാര്‍ട്ടിയിൽ പ്രവര്‍ത്തന പരിചയമുള്ള ഖാര്‍ഗെയെ പിന്തുണക്കുന്നത്. മഹാഭൂരിപക്ഷം ഡെലിഗേറ്റുകളും ഖാര്‍ഗെയെ പിന്തുണക്കുമെന്നാണ് താൻ കരുതുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.