തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും;മന്ത്രി എംബി രാജേഷ്
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/06/m-b-rajesh-1024x576.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ്. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ട്. നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ചു ചേർക്കും. എബിസി കേന്ദ്രങ്ങൾക്ക് അവരുടെ പിന്തുണ കൂടി തേടും. 25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തനസജ്ജമാക്കും. മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണ്. ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യണം. ഇതിനായി കോടതിയെ സമീപിക്കും. അക്രമകാരിയായ നായ്‌ക്കളെ കൊല്ലണം എന്നാവശ്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സിപിഎമ്മിന്റെ യുവ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്ക് വധഭീഷണി. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധഭീഷണി ഉയർന്നത്. മൃഗസ്നേഹികൾ ഉൾപ്പെട്ട വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഈ സന്ദേശം അടക്കം ഉൾപ്പെടുത്തി പിപി ദിവ്യ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്തു.