ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ വർണക്കാഴ്ചകൾക്ക് തിരികൊളുത്തി ഛായാഗ്രാഹകൻ അഴഗപ്പൻ; എസ്. എൻ ശ്രീപ്രകാശിന്റെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

single-img
19 July 2023

ഓരോ പ്രദേശത്തെയും നിറങ്ങളെയും പ്രകാശസംവിധാനങ്ങളും താൻ മനസിലാക്കുന്നത് അവിടുത്തെ ചിത്രകാരന്മാരുടെ രചനകളിലൂടെയാണെന്ന് പ്രശസ്ത ക്യാമറാമാൻ എൻ അഴഗപ്പൻ. മ്യൂസിയം ഓഡിറ്റോറിയത്തിലെ കെ. സി. എസ്. പണിക്കർ ഗ്യാലറിയിൽ പ്രശസ്ത ചിത്രകാരൻ എസ്.എൻ. ശ്രീപ്രകാശിന്റെ Me and My Palette എന്ന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആൻഡമാനിൽ പോയിട്ടില്ലാത്ത തനിക്ക് ശ്രീപ്രകാശിന്റെ ചിത്രങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ദൃശ്യഭംഗിയിലേയ്ക്കും സംസ്‌കാരത്തിലേയ്ക്കുമുള്ള കിളിവാതിലായെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും ഷൂട്ടിങ്ങിനായി പോകുമ്പോൾ അവിടുത്തെ ചിത്രകാരന്മാരുടെ ആർട്ട് ഗ്യാലറികൾ താൻ സന്ദർശിക്കാറുണ്ടെന്നും ചിത്രീകരണത്തിൽ അത് തനിക്ക് സഹായകമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാർ നിക്കോബാർ ദ്വീപിലെ സുനാമി ദുരന്തബാധ നേരിട്ട് കണ്ട ശ്രീപ്രകാശിന്റെ ഉള്ളിലുണ്ടായ വേദനയെ അദ്ദേഹം ആദ്യം ചിത്രങ്ങളായും പിന്നീട് നോവലായി വാക്കുകളിലൂടെയും ആവിഷ്‌കരിച്ച കാര്യം ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന മുൻ എസ്. എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ദേവകുമാർ എടുത്തുപറഞ്ഞു. സുനാമിയ്ക്ക് മുൻപും ശേഷവും ഉള്ള കാലയളവിലെ കാർ നിക്കോബാർ ദ്വീപിലെ ഒരു ഗോത്രജനവിഭാഗത്തിന്റെ ജീവിതം അധികരിച്ച് എസ് എൻ ശ്രീപ്രകാശ് രചിച്ച ‘Candles on Waves’ എന്ന ഇംഗ്ലീഷ് നോവലിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

യൂറോപ്പിൽ നവോത്ഥാനത്തിനുള്ള ഊർജം പകർന്നത് ഇറ്റാലിയൻ ചിത്രകാരന്മാരായ മൈക്കൽ ആഞ്ചലോയും മറ്റുമാണെന്നും അതിനാൽ ചിത്രകലയെ നാം ഗൗരവതരമായി സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീപ്രകാശിനോട് സംസാരിക്കുമ്പോൾ അദ്ദേഹം ഒരു അവധൂതനാണെന്ന് തോന്നാറുണ്ടെന്നും ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ ഒരു യോഗിയുടെ നിലവാരത്തിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹവുമായുള്ള ദീർഘകാല സൗഹൃദം സ്മരിച്ചുകൊണ്ട്, ചടങ്ങിൽ വിശിഷ്ടാതിഥിയായ കിളിമാനൂർ കൊട്ടാരത്തിലെ ബി. ജെ രാമവർമ (തമ്പുരാൻ) പറഞ്ഞു.

രാജാരവിവർമയുടെ 175ആം ജന്മവാർഷികം ആചരിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിനുള്ള ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രപ്രദർശനമെന്ന് പറഞ്ഞ അദ്ദേഹം കിളിമാനൂർ കൊട്ടാരത്തിന്റെ പേരിൽ ശ്രീപ്രകാശിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.


പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും ആവിഷ്‌കാരമാണ് ചിത്രകാരന്മാർ ചെയ്യുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ വർക്കല ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചിത്രകാരൻ ബിനുക്കുട്ടൻ കീഴില്ലവും ചടങ്ങിൽ വിശിഷ്ടാഥിതിയായിരുന്നു. ചിത്രകാരനായ സുരേഷ് കൊളാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാനിരൂപകൻ രാജൻ ചിങ്ങമന സ്വാഗതം പറഞ്ഞു.

എസ്.എൻ ശ്രീപ്രകാശ് കേരളത്തിൽ നടത്തുന്ന മൂന്നാമത്തെ ചിത്രപ്രദർശനമാണിത്. 1997-ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്രവും മനോഹാരിതയും, അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതരീതികളും പ്രമേയമാക്കിയ ചിത്രങ്ങളുടെ പ്രദർശനം ‘Footprints on Golden Sand’ എന്നപേരിൽ എറണാകുളത്തെ ലളിതകലാ അക്കാഡമിയിൽ നടത്തിയിരുന്നു. ദ്വീപുകളിലെ ‘Beyond Synonyms- Conversation through Colours’ എന്ന പേരിൽ ലളിതകലാ അക്കാഡമിയിൽ വെച്ച് നടത്തിയ പ്രദർശനത്തിൽ അദ്ദേഹം പ്രമേയമാക്കിയത് ദ്വീപുകളിലെ ഗോത്രജനവിഭാഗങ്ങളെയും സുനാമി ദ്വീപിൽ വിതച്ച ദുരന്തങ്ങളെയും ആയിരുന്നു.

1986 മുതൽ ചിത്രരചനാരംഗത്ത് സജീവമായ ശ്രീപ്രകാശ് ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും പ്രചരിപ്പിക്കുന്നതിനായി തന്റെ ചിത്രകലയെ ഉപയോഗിച്ചിരുന്ന കലാകാരനാണ്. ദ്വീപുകളിലെ നിരവധി സ്ഥലങ്ങളും സർക്കാർ മന്ദിരങ്ങളും ഇദ്ദേഹത്തിന്റെ ക്യാൻവാസിൽ പതിഞ്ഞിട്ടുണ്ട്. അദ്ദേഹം നിരവധി ആർട്ട് ക്യാമ്പുകളിൽ പങ്കെടുക്കുകയും നിരവധി പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കലാസാംസ്‌കാരികരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് 2010-ലെ റിപ്പബ്ലിക് ദിനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവർണർ അദ്ദേഹത്തെ പ്രശംസാപത്രം നൽകി ആദരിച്ചിട്ടുണ്ട്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ആകർഷകമായ ചരിത്രവും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന തന്റെ പെയിന്റിങ്ങുകൾ ഉൾപ്പെടുത്തി ശ്രീപ്രകാശ് ‘ME & MY PALETTE’ എന്ന പേരിൽ ഒരു കോഫി ടേബിൾ ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ‘മൗനത്തിന്റെ നിലവിളി’ എന്ന മലയാളം ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രമായ ഒരു ഊമയായ ഒരു ചിത്രകാരന്റെ വേഷവും ശ്രീപ്രകാശ് അവതരിപ്പിച്ചിട്ടുണ്ട്.

ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി 2021 ഡിസംബർ 29-ന് ബഹുമാനപ്പെട്ട ലഫ്റ്റനന്റ് ഗവർണർ പ്രകാശനം ചെയ്ത ഈ കോഫി ടേബിൾ ബുക്കിന്റെ അവതാരിക എഴുതിയിരിക്കുന്നതും ലഫ്റ്റനന്റ് ഗവർണർ തന്നെയാണ്. 2018 ഡിസംബർ 30ന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പതാക ഉയർത്തൽ ചടങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരച്ച ഈ ബുക്കിന്റെ കവർ പെയിന്റിങ് ആസാദി കാ അമൃത് മഹോൽസവത്തിന്റെ എല്ലാ ചടങ്ങുകളുടെയും വേദികളുടെ പശ്ചാത്തലം അലങ്കരിക്കുന്നു.