2013ലെ ബലാത്സംഗ കേസിൽ ആൾദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്


2013ലെ ബലാത്സംഗക്കേസിൽ ഗുജറാത്തിലെ ഗാന്ധിനഗർ കോടതി ആൾദൈവം ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2013 ൽ ഒരു മുൻ ശിഷ്യ നൽകിയ ബലാത്സംഗക്കേസിലാണ് 81കാരൻ ശിക്ഷിക്കപ്പെട്ടത്. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ ആശാറാം ബാപ്പു എന്ന അശുപാൽ ഹർപലാനി കുറ്റക്കാരനാണെന്ന് ഗാന്ധിനഗറിലെ ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് അഞ്ച് കൂട്ടുപ്രതികളെ വെറുതെ വിട്ടു. കുറ്റവിമുക്തരായവരിൽ ആശാറാമിന്റെ ഭാര്യയും ഉൾപ്പെടുന്നു.
2001-2006 കാലഘട്ടത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള മൊട്ടേരയിലെ ആശ്രമത്തിൽ താമസിക്കുമ്പോൾ ആശാറാമിനെതിരെ നിരവധി സ്ത്രീകൾ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. 2013 ഒക്ടോബറിൽ സൂറത്ത് ആസ്ഥാനമായുള്ള ഒരു ശിഷ്യയുടെ പരാതിയുമായി ബന്ധപ്പെട്ടതാണ് നിലവിലെ കേസ്. അഹമ്മദാബാദിലെ ചന്ദ്‌ഖേഡ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
2013ൽ രാജസ്ഥാനിലെ ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആശാറാം ഇപ്പോൾ ജോധ്പൂർ ജയിലിലാണ്. ആശാറാം ജയിലിൽ കഴിയുമ്പോൾ കേസിലെ നിരവധി പ്രധാന സാക്ഷികൾ കാണാതാവുകയോ വിവിധ സാഹചര്യങ്ങളിൽ മരിക്കുകയോ ചെയ്തിരുന്നു. ആശാറാമിന്റെ ഡോക്ടർ അമൃത് പ്രജാപത് 2014-ൽ ഗുജറാത്തിലെ രാജ്‌കോട്ടിൽ വെടിയേറ്റു മരിച്ചു. ഇയാളുടെ പാചകക്കാരനായ അഖിൽ ഗുപ്തയും 2015ൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടിരുന്നു.